തിരുവനന്തപുരം: കല്ലാറെന്ന മലയോരഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ച പതമശ്രീ ലക്ഷമിക്കുട്ടിയമ്മയ്ക്ക് ആദരവ് നൽകി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. കോളേജ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് അന്താരാഷ്ട്ര വനിതദിനത്തിൽ കാട്കടന്ന് വനമുത്തശ്ശിയെ കാണാൻ എത്തിയത്. പാലോട് ഫോറസ്റ്റ് റേഞ്ചില്‍,പൊന്മുടിയിലേക്ക് കടക്കുന്ന സ്ഥാലത്ത് കല്ലാറില്‍ നിന്ന് കാട്ടുപാതയിലേക്ക് തിരിഞ്ഞാല്‍ മൊട്ടമൂട്ടിലെ അമ്മയുടെ കുടിലിലെത്താം. ഇവിടെ തനിച്ചാണ് ലക്ഷമിക്കുട്ടിയമ്മ. കുടിലിന് ചുറ്റും പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഒരു കലവറ തന്നെയുണ്ട്. നാട്ടുകാരറിയുന്ന ഈ വിഷവൈദ്യകയെ കാണാൻ രാവിലെ മുതൽ രോഗികളുടെ തിരക്കാണ്.
ധാരാളം മെഡിക്കൽ വിദ്യാർത്ഥികളും ചികിത്സകരും അമ്മയെ കാണാൻ എത്താറുണ്ട്. പരമ്പരാഗത നാടന്‍ ചികിത്സയിലുള്ള വൈദഗ്ധ്യത്തിന് എഴുപത്തിയഞ്ചാം വയസ്സിലാണ് രാജ്യം പത്മശ്രീ നൽകി ലക്ഷമിക്കുട്ടി അമ്മയെ ആദരിച്ചത്.
വനിതാദിനത്തോടനുബന്ധിച്ച് തന്നെ കാണാനെത്തിയ അധ്യാപകരോടും വിദ്യാർത്ഥികളോടും ചുറ്റിനുമുള്ള പച്ചിലകളില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ചും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച അനുഭവവും സ്വതസിദ്ധമായ ശൈലിയില്‍ അമ്മ വിവരിച്ചു. കാടിന്റെ മടിത്തട്ടില്‍ പിറന്നു വീണ തനിക്ക് പുറംനാട്ടിലെ പരിസര മലിനീകരണം മടിപ്പുണ്ടാക്കുന്നുവെന്നും കാട്ടിനുള്ളിലെ വീട്ടുകിണറ്റില്‍ നിന്നും ദാഹം തീര്‍ക്കുമ്പോള്‍ മാത്രമാണ് മനസ് കുളിരുന്നതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. നാടൻപാട്ടിന്റെ ഈരടികൾ പാടി മരുന്നുചെടികളെക്കുറിച്ചുള്ള അറിവും പകർന്നാണ് അമ്മ അവരെ യാത്രയാക്കിയത്. വിദ്യാർത്ഥികൾ വരച്ച കാരിക്കേച്ചർ അവർ അമ്മയ്ക്ക് സമ്മാനമായി നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു. ബി, ഡോ.ശ്രീസത്യ, വിദ്യാർത്ഥി പ്രതിനിധികളായ ഗായത്രി.എസ്.എസ്, അവിത ചന്ദ്രൻ, പൃഥിരാജ്. പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.