നിഷാന്ത് കാണുന്നു ജീവിതം ‘കാഴ്ചവച്ച’ ഗവ. കണ്ണാശുപത്രിയുടെ അഭിവൃദ്ധി
ഒക്ടോബർ എട്ട് ലോക കാഴ്ച ദിനം
തിരുവനന്തപുരം: ഇരുട്ടു വീണ ജീവിതവഴിയിൽ വെളിച്ചമേകിയ ഒരു സർക്കാർ ആശുപത്രിയുടെ മികവിനെ വാഴ്ത്തുകയാണ് കോന്നി മങ്ങാരം വട്ടത്തകിടിയിൽ നിഷാന്ത് കുഞ്ഞുമോൻ എന്ന 31 വയസുകാരൻ. ജീനുകളുടെ പ്രശ്നങ്ങൾ കാരണം ഓസ്റ്റോജെനസിസ് ഇംപെർഫെക്ട എന്ന എല്ലുപൊടിയുന്ന രോഗം കാരണം ശരീരത്തിൻ്റെ വളർച്ച തന്നെ മുരടിച്ച നിഷാന്തിന് രണ്ടു കണ്ണുകളുടെയും കാഴ്ച കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ തിരുവനന്തപുരം ഗവ കണ്ണാശുപത്രിയിൽ 13 വർഷം മുമ്പ് നടന്ന നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജീവിതത്തിലേയ്ക്കൊരു തിരിച്ചു പോക്കിന് മാനസികമായി പിന്തുണയേകിയത്. കണ്ണാശുപത്രി ഡയറക്ടർ ഡോ സഹസ്രനാമം, ആർ എം ഒ ഡോ ചിത്രാ രാഘവൻ ഉൾപ്പെടെയുള്ള കണ്ണാശുപത്രിയിലെ ജീവനക്കാർ ഒന്നടങ്കം തനിയ്ക്കു നൽകിയ പ്രചോദനമാണ് ഇന്നും ആത്മവിശ്വാസത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് നിഷാന്ത് പറയുന്നു. നാട്ടിലെ സ്കൂളുകളിലും യുട്യൂബ് ചാനലുകളിലൂടെയും നടത്തുന്ന മോട്ടിവേഷൻ ക്ലാസുകളിലൂടെ ഏവർക്കും നിഷാന്ത് ഇന്ന് സുപരിചിതനാണ്. ഗവ കണ്ണാശുപത്രിയുടെ വളർച്ചയും ചികിത്സാ സൗകര്യങ്ങളുടെ വളർച്ചയുമെല്ലാം ഇന്ന് ഈ സ്ഥാപനത്തെ വൻകിട സ്വകാര്യ ആശുപത്രികളെ പോലും പിൻനിരയിലാക്കുകയാണ്. കോവിഡ് വ്യാപനത്തിനു തൊട്ടുമുമ്പ് ചെക്കപ്പിനായെത്തിയപ്പോൾ ഗവ കണ്ണാശുപത്രിയുടെ വികസനങ്ങൾ നിഷാന്ത് നേരിട്ടു കണ്ടു. വലിയ സന്തോഷം തോന്നി. തനിയ്ക്ക് ലോകം കാണാൻ കഴ്ചയേകിയ ഈ സ്ഥാപനത്തിൻ്റെ വളർച്ച ബഹുദൂരം മുന്നേറട്ടെയെന്ന ആശംസ മാത്രമാണ് നിഷാന്തിന് അർപ്പിക്കാനുള്ളത്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ ഗവ കണ്ണാശുപത്രിയ്ക്കും അതിൻ്റെ പ്രയോജനം ലഭിച്ചു. അതിൻ്റെ കൂടി ഫലമായാണ്കോവിഡ് വ്യാപനത്തിനിടയിലും നിരവധി നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഗവ കണ്ണാശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചത്.