ഇന്ത്യയിൽ രാജ്യവിരുദ്ധത വളർത്താൻ ലക്ഷ്യമിട്ട് പാകിസ്താൻ
ന്യൂഡൽഹി ; രാജ്യവിരുദ്ധത വളർത്താൻ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ നടപടി സ്വീകരിച്ച് ഡൽഹി പോലീസ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 46 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ പോലീസ് കേസെടുത്തു. സിഖ് സമൂഹത്തെ ഇല്ലാതാക്കാൻ ക്യാബിനെറ്റ് യോഗത്തിൽ ചർച്ച നടത്തി എന്നിങ്ങനെയുള്ള വീഡിയോകളാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചത്.
രാജ്യത്ത് വർഗീയത വളർത്താനും ശത്രുത ഉണ്ടാക്കാനും വേണ്ടിയാണ് ട്വിറ്ററിലൂടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചത് എന്ന് ഡൽഹി പോലീസ് അറിയിച്ചു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും മറ്റ് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചതിന് ശേഷം നടത്തിയ യോഗത്തിന്റെ വീഡിയോയാണ് വ്യാജ പ്രചാരണം നടത്താൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ശബ്ദം മോർഫ് ചെയ്തുകൊണ്ട്, സിഖ് സമൂഹത്തിന് എതിരാണിത് എന്ന് വരുത്തിത്തീർക്കാനാണ് രാജ്യവിരുദ്ധർ ശ്രമിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്വിറ്റർ അക്കൗണ്ടുകളിലാണ് ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യതക്തമാക്കി.
2021, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്കിടയിലാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള സിംഗിൾ ബ്രൗസർ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.