IndiaLatest

കൊറോണ വൈറസിന്റെ ഘടക പദാർത്ഥങ്ങളെ വേർതിരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞത് മരുന്ന് പരീക്ഷണത്തിനും വാക്സിൻ വികസനത്തിനും വഴിതെളിക്കുന്നു

“Manju”

ബിന്ദുലാൽ തൃശൂർ

രോഗികളുടെ പരിശോധനാസാമ്പിളുകളിൽ നിന്ന് കൊറോണ വൈറസിന്റെ (SARS-CoV-2) ഘടക പദാർത്ഥങ്ങൾ കൃത്യമായി കൾച്ചർ ചെയ്യുന്നതിൽ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സി.സി.എം.ബി.) വിജയിച്ചു. വൈറസിന്റെ ഘടകപദാർത്ഥങ്ങളെ ലാബിൽ കൃത്യമായി വേർതിരിക്കാൻ സി.സി.എം.ബി ക്കു സാധിച്ചതിലൂടെ വാക്സിൻ വികസനത്തിനും അതുവഴി കോവിഡിനെതിരായ പോരാട്ടത്തിനുമാണ് വഴിതെളിയുന്നത്.

എന്തിനു വേണ്ടിയാണു അപകടകാരിയായ വൈറസിനെ ലാബിൽ വളർത്തുന്നത്? ലാബിൽ നടക്കുന്ന പ്രക്രിയയിലൂടെ വൈറസിനെ വേർതിരിച്ചു നിഷ്ക്രിയമാക്കുന്നതിനാണിത്. നിഷ്‌ക്രിയമായ വൈറസിനെ വാക്‌സിൻ നിർമ്മിക്കാൻ ഉപയോഗിക്കാം. നിഷ്‌ക്രിയമായ വൈറസ് കുത്തിവയ്ക്കുമ്പോൾ, മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ശരീരത്തിൽ ആന്റിബോഡി അഥവാ പ്രതിദ്രവ്യത്തിന്റെ ഉത്പാദനം ആരംഭിക്കുന്നു. താപവും രാസവസ്തുക്കളും വൈറസിനെ നിർജ്ജീവമാക്കാൻ സാധാരണ ഉപയോഗിക്കുന്നുണ്ട്. നിർജ്ജീവമാക്കിയ വൈറസിന് ശരീരത്തിന്റെ പ്രതിരോധത്തിനാവശ്യമുള്ള പ്രതിദ്രവ്യത്തിന്റെ (ആന്റിബോഡീസ് അല്ലെങ്കിൽ ആന്റിഡോട്സ്) നിർമ്മാണത്തിന് കാരണമാകാൻ കഴിയുമെങ്കിലും പുനരുത്പാദനത്തിന് അഥവാ പെരുകാൻ കഴിയാത്തതിനാൽ ദോഷകരമായി ബാധിക്കാനാകില്ല.

പ്രതിദ്രവ്യവും മറുമരുന്നും വികസിപ്പിക്കാൻ വൈറസ് ഘടകങ്ങൾ വേർതിരിച്ചേ മതിയാകൂ. അണുബാധ ഉണ്ടായ രോഗികളെ ചികിൽസിക്കാൻ പ്രതിദ്രവ്യങ്ങൾ ഉപയോഗിക്കാം. പ്രതിദ്രവ്യങ്ങൾ മനുഷ്യരിൽ കുത്തിവയ്ക്കുമ്പോൾ വൈറസ് വിരുദ്ധ പ്രതികരണത്തിന് കാരണമാവുകയും അണുബാധയെ പരിമിതപ്പെടുത്തുകയും ചെയ്യും. പ്രതിദ്രവ്യങ്ങൾ ഒരു വാക്സിൻ ചെയ്യുന്നതുപോലെ പ്രതിരോധശേഷി നൽകുന്നില്ല. പക്ഷേ വൈറസിനെതിരായ മറുമരുന്നായി ഇതിനെ കണക്കാക്കാവുന്നതാണ്.

വൈറസിന്റെ ഘടക പദാർത്ഥങ്ങൾ വേർതിരിക്കുന്നത് മരുന്ന് നിർമ്മാണ പ്രക്രിയയ്ക്കും സഹായകമാണ്. സാധ്യതയുള്ള മരുന്നുകളുടെ ഫലപ്രാപ്തി മനസ്സിലാക്കാൻ ഒരു ടെസ്റ്റ്-ട്യൂബിൽ വൈറസിനെതിരെ പരീക്ഷിച്ചു നോക്കുന്നതിന് ഇത് സഹായകമാണ്.

Related Articles

Back to top button