തലയിൽ തുപ്പി:ഹെയർസ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ എഫ്‌ഐആർ
മുംബൈ: മുടിവെട്ടുന്നതിന് മുൻപ് സ്ത്രീയുടെ തലയിൽ തുപ്പിയ സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിന് ഇരയായ പൂജ ഗുപ്ത മുസാഫർ നഗർ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. പ്രദേശത്തെ ഒരു ബ്യൂട്ടിപാർലറിന്റെ ഉടമയാണ് പൂജ ഗുപ്ത. വീഡിയോ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനും ഡിജിപിയ്‌ക്ക് പരാതി നൽകിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 355-ാം (വ്യക്തിയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) വകുപ്പ് പ്രകാരമാണ് ജാവേദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂജയുടെ ഭർത്താവ് പകർത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വലിയ രീതിയിലെ വിമർശനമാണ് ജാവേദിനെതിരെ ഉയർന്നത്.
ജാവേദ് ഹബീബ് ഒരു വർക്ക് ഷോപ്പിനിടെ സ്ത്രീയുടെ മുടി സ്‌റ്റൈൽ ചെയ്യാൻ ശ്രമിക്കുന്നതിന്റെയും, ഇതിനു മുൻപ് മുടിയിൽ തുപ്പുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവത്തെ തുടർന്ന് സദസ്സിലുള്ളവർ കയ്യടിച്ച് ചിരിച്ചെങ്കിലും പെൺകുട്ടി അസ്വസ്ഥയായിരുന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വർക്ക് ഷോപ്പിനിടെയാണ് സംഭവം നടന്നത്.
സംഭവത്തെ വിശദീകരിച്ച് പൂജ ഗുപ്തയും എത്തിയിരുന്നു. ‘ഇന്നലെ ഞാൻ ജാവേദ് ഹബീബ് സാറിന്റെ ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. അവിടെ വെച്ച് അദ്ദേഹം എന്നെ മുടിവെട്ടാൻ സ്റ്റേജിലേക്ക് ക്ഷണിച്ചു, പിന്നാലെ അദ്ദേഹം മോശമായി പെരുമാറി, വെള്ളം ഇല്ലെങ്കിൽ, തുപ്പാം എന്ന് പറഞ്ഞു. ഞാൻ എന്തെങ്കിലും പഠിക്കാൻ പറ്റുമെന്ന് കരുതിയാണ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തത്. പക്ഷേ അദ്ദേഹം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല.
തുടർന്ന് അദ്ദേഹം എന്നെ ഹെയർ കട്ടിംഗ് പഠിപ്പിക്കാൻ സ്റ്റേജിലേക്ക് വിളിച്ചു, പിന്നെ അയാൾ എന്റെ മുടിയിൽ രണ്ടുതവണ തുപ്പി, പാർലറിൽ വെള്ളം ഇല്ലെങ്കിൽ നിങ്ങൾക്കും തുപ്പാമെന്ന് എന്നോട് പറഞ്ഞു, പക്ഷെ എന്റെ മുടി മുറിച്ചില്ല, എന്റെ തെരുവിലെ സലൂണിൽ പോയി മുടി വെട്ടും, പക്ഷേ ഹബീബിന്റെ അടുത്തേക്ക് പോകില്ല,’ പൂജ ഗുപ്ത പറഞ്ഞു.