KeralaLatest

ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചര്‍ച്ച

“Manju”

News@Net - ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി മന്ത്രിയുടെ ചർച്ച ഇന്ന്
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ദിവസങ്ങളായി സമരം ചെയ്യുന്ന ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ സംഘടനകളുമായി ഇന്നു മന്ത്രി കെ ബി ഗണേഷ്കുമാർ ചർച്ച നടത്തും. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേംബറില്‍ ഇന്ന് വൈകിട്ട് മൂന്നിനാണു ചർച്ച.
ഈ മാസം 23 ന് സിഐടിയുവുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചർച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചർച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമർപ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്‌കരണം പിൻവലിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹർജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിർണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ഇന്ന് ചർച്ച വിളിച്ചിരിക്കുന്നത്.
ആകെയുള്ള 86 സ്ഥലങ്ങളില്‍ 18 സ്ഥലങ്ങളിലാണ് ഇന്നലെ ടെസ്റ്റ് നടന്നത്. 274 പേർ പങ്കെടുത്തു. പത്തനംതിട്ട (72)യിലും ഇടുക്കി (60)യിലും കോട്ടയത്തും (61) ആണ് കൂടുതല്‍ പേർ ടെസ്റ്റിന് പങ്കെടുത്തത്. പൊലീസ് സംരക്ഷണവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടും ടെസ്റ്റിന് ആളെത്താത്തത് ഗതാഗതവകുപ്പിനെ പ്രതിസന്ധിയിലാക്കി.
സ്ലോട്ട് ലഭിച്ചവർ എത്തിയില്ലെങ്കില്‍ അടുത്ത ടെസ്റ്റിന് അവസരം കിട്ടാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരും എന്ന നിലപാട് വകുപ്പ് എടുത്തെങ്കിലും പരീക്ഷാർഥികള്‍ എത്തിയില്ല. ഇതോടെയാണ് ചർച്ച നടത്തി പരിഹാരം കാണാമെന്ന് മന്ത്രിയും ഗതാഗത കമ്മിഷണറും തീരുമാനിച്ചതെന്നാണു വിവരം. എന്നാല്‍, സമയം നീട്ടി നല്‍കാമെന്നല്ലാതെ പരിഷ്കാരത്തില്‍ നിന്ന് പിന്നാക്കം പോകാൻ കഴിയില്ലെന്ന നിലപാടിലാണു മന്ത്രി.

Related Articles

Back to top button