പ്രണയത്തിന്റെ രക്തസാക്ഷി: ആത്മഹത്യാ കുറിപ്പ് ഇംഗ്ളീഷില്‍ !
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടര്‍ന്നും ആണ്‍സുഹൃത്തിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നും വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കതകും ജനലും ഇല്ലാത്ത ചോര്‍ന്നോലിക്കുന്ന മുറിയില്‍ ഇരുന്ന് പഠിച്ച് ഒരു ജോലി നേടണം എന്നതായിരുന്നു കൃഷ്ണേന്ദുവിന്റെ സ്വപ്നം. രോഗിയായ അമ്മയ്ക്ക് ഏറെ സഹായമായിരുന്നു അവള്‍. ബാലസംഘം യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു കൃഷ്‌ണേന്ദു. അന്യജാതിയില്‍ പെട്ട ചിറ്റാര്‍ സ്വദേശി ആകാശുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, ആദിവാസി പെണ്‍കുട്ടിയെ കെട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞ് യുവാവ് കൃഷ്ണേന്ദുവുമായുള്ള ബന്ധത്തില്‍ നിന്നും ഒഴിയുകയും മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും ചെയ്തു എന്നാണു റിപ്പോര്‍ട്ട്. ആകാശ് കൃഷ്ണേന്ദുവിനെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാനസികമായി തകര്‍ന്ന കൃഷ്‌ണേന്ദു ആത്മഹത്യ ചെയ്തപ്പോഴും യുവാവ് ശ്രമിച്ചത് സംഭവത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കാന്‍ ആയിരുന്നു. ഇതിനായി കൃഷ്ണേന്ദുവിന്റെ വീട്ടിലെത്തി അവളുടെ ഫോണ്‍ കൈക്കലാക്കി തെളിവ് ഡിലീറ്റ് ചെയ്യാനും ഫോണ്‍ എടുത്തു കൊണ്ട് പോകാനും ശ്രമിച്ചു. സംഭവം കണ്ടുനിന്നവര്‍ ആകാശിനെ തടയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അതേസമയം, വിതുര പാലോട് കുളത്തുപ്പുഴ ഏരിയയില്‍ ഒരു മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 7 ആദിവാസി കുട്ടികള്‍ ആണ്. ഇതില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചു. രണ്ട് പേര് രക്ഷപെട്ടു. ആദിവാസി ദളിത് സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമന്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.