ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. വേണ്ടത്ര ജാഗ്രതയും കരുതലും നല്‍കിയില്ലെങ്കില്‍ ഇനിയും മരണനിരക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.
ഡല്‍ഹിയില്‍ ഉള്‍പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ഡല്‍ഹിയിലെ ഏറ്റവും വലിയ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ദിവസം 15 സംസ്കാരങ്ങള്‍ നടന്നിടത്ത് ഇപ്പോള്‍ 30ല്‍ അധികം സംസ്കാരങ്ങളാണ് നടക്കുന്നത്.
ഡല്‍ഹിയിലെ മറ്റൊരു വലിയ സംസ്കാര സ്ഥലങ്ങളിലൊന്നായ ജാദിദ് ഖബ്രിസ്ഥാന്‍ അഹ്‌ലെ ഇസ്‌ലാമിലും സമാന അവസ്ഥയാണ്. അതേസമയം 150-200 മൃതദേഹങ്ങള്‍ കൂടി സംസ്കരിക്കാനുള്ള സ്ഥലമേ ഇവിടെയുള്ളെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
ബുധനാഴ്ച ഡല്‍ഹിയില്‍ മാത്രം 104 മരണങ്ങളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. നവംബര്‍ 20ന് ശേഷം ആദ്യമായാണ് ഇത്രയും പേര്‍ ഒരു ദിനം കോവിഡ് ബാധിച്ച് മരിക്കുന്നത്. അതേസമയം ബുധനാഴ്ച രാജ്യത്താകെ 1027 മരണങ്ങളും റിപോര്‍ട് ചെയ്തു. ഇതിനു മുന്‍പ് ഇത്രയധികം പ്രതിദിന മരണനിരക്ക് റിപോര്‍ട് ചെയ്തത് ഒക്ടോബര്‍ 18നായിരുന്നു.
കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ഡൗണിനു സമാനമായ നിരോധനാജ്ഞ നിലവില്‍ വന്നു. ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണു നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. അവശ്യ സെര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.