IndiaLatest

കൂടുതല്‍ പെണ്‍കുട്ടികളെ എന്‍.സി.സിയില്‍ ഉള്‍പ്പെടുത്തും- പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രതിരോധ സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരിയപ്പ ഗ്രൗണ്ടില്‍ ദേശീയ കേഡറ്റ് കോര്‍ (എന്‍.സി.സി) റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗേള്‍ (പെണ്‍കുട്ടികള്‍) കേഡറ്റുകളുടെ വലിയൊരു സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും അത് രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

”രാജ്യത്തിന് നിങ്ങളുടെ സംഭാവന അനിവാര്യമാണ്, അതിന് ധാരാളം അവസരങ്ങളുമുണ്ട്”, അദ്ദേഹം കേഡറ്റുകളായ പെണ്‍കുട്ടികളോട് പറഞ്ഞു. രാജ്യത്തിന്റെ പെണ്‍മക്കള്‍ ഇപ്പോള്‍ സൈനിക് സ്‌കൂളില്‍ പ്രവേശനം നേടുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പ്രധാന ചുമതലകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പെണ്‍മക്കള്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുകയാണ്. ”ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍മക്കളെ എന്‍.സി.സിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഞങ്ങളുടെ പരിശ്രമം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിഭാഗവും ഈ നൂറ്റാണ്ടില്‍ ജനിച്ചവരായ കേഡറ്റുകളുടെ യുവത്വത്തെക്കുറിച്ചുള്ള ചെറുവിവരണം നല്‍കികൊണ്ട് രാജ്യത്തെ 2047-ലേക്ക് കൊണ്ടുപോകുന്നതില്‍ അവര്‍ക്കുള്ള പങ്കില്‍ പ്രധാനമന്ത്രി അടിവരയിട്ടു. ”നിങ്ങളുടെ പരിശ്രമവും പ്രതിജ്ഞയും ആ പ്രതിജ്ഞകളുടെ പൂര്‍ത്തീകരണവുമാണ് ഇന്ത്യയുടെ നേട്ടവും വിജയവും”, അദ്ദേഹം പറഞ്ഞു. രാഷ്ട്രം ആദ്യം എന്ന ചിന്തയുമായി യുവാക്കള്‍ മുന്നേറുന്ന രാജ്യത്തെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കളിസ്ഥലത്തും സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിമണ്ഡലങ്ങളിലുമുള്ള ഇന്ത്യയുടെ വിജയം ഇതിന്റെ വളരെ വ്യക്തമായ ദൃഷ്ടാന്തമാണ്, പ്രധാനമന്ത്രി പറഞ്ഞു.

അമൃത് കാലില്‍, അതായത് ഇന്നു മുതല്‍ അടുത്ത 25 വര്‍ഷം വരെയുള്ള സമയത്ത്, തങ്ങളുടെ അഭിലാഷങ്ങളേയും പ്രവര്‍ത്തനങ്ങളേയും രാജ്യത്തിന്റെ വികസനവും പ്രതീക്ഷകളുമായി സംയോജിപ്പിക്കാന്‍ കേഡറ്റുകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) സംഘടിതപ്രവര്‍ത്തനത്തില്‍ ഇന്നത്തെ യുവത്വത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നതിലും പ്രധാനമന്ത്രി അടിവരയിട്ടു. ” ഒരു ഇന്ത്യക്കാരന്റെ അദ്ധ്വാനവും വിയര്‍പ്പും ഉപയോഗിച്ച്‌ സൃഷ്ടിച്ച സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് ഇന്നത്തെ യുവത്വം തീരുമാനിച്ചാല്‍, ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിക്കാന്‍ കഴിയും”, അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button