ന്യൂഡല്‍ഹി : പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ ഉള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കും ‘ത്രീ പോയന്റ് സേഫ്റ്റി‘ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിർമാതാക്കളോട് നിര്‍ദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും.
ഇന്ത്യയിൽ നിർമിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെൽറ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിർമാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. ചില കാറുകളിൽ ലാപ് ബെൽറ്റ് അല്ലെങ്കിൽ വയറിനുമുകളിലൂടെ ധരിക്കുന്ന ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായി നൽകുന്നത്.
പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയേക്കും. എട്ടുപേർക്കു സഞ്ചരിക്കാവുന്ന കാറിൽ ആറു എയർ ബാഗ് എങ്കിലും നിർബന്ധമായുണ്ടാകണമെന്ന് ജനുവരി 14-ന് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. ഒക്ടോബർ ഒന്നുമുതൽ ഈ നിയമം നിലവിൽവരും.