എഴുപുന്ന : ആറരവര്‍ഷം ഗുരുവിനെ സ്നേഹം കൊണ്ടു പൊതിഞ്ഞ നാട്. അച്ഛന്റെ വിയോഗശേഷം അമ്മയെ രണ്ടാമത് വിവാഹം കഴിച്ചയച്ചത് എഴുപുന്നയിലേക്കാണ്. സങ്കടക്കടലില്‍ പൊതിഞ്ഞ ബാല്യകാലത്ത് ഗുരുവിന്റെ ആശ്രയകേന്ദ്രമായിരുന്നു എഴുപുന്നയിലെ ഭജനമഠം. ഭജനമഠത്തില്‍ വന്നിരിക്കാന്‍ ഗുരുവിന് വലിയ ഇഷ്ടമായിരുന്നു. എഴുപുന്നയില്‍ ഒരുപാട് ബാല്യാകാല സുഹൃത്തുക്കളും ഗുരുവിനുണ്ടായിരുന്നു. കയര്‍ ഫാക്ടറിയിലെ ജോലിക്കും ചില ദന്തല്‍ ജോലികള്‍ക്കും ഗുരു പോയിരുന്നത് ഇവിടെ നിന്നാണ്.
ഗുരുവിന്റെ ത്യാഗഭൂമികകളിലൂടെ സഞ്ചരിക്കുന്ന അവധൂതയാത്ര എഴുപുന്നയിലെത്തിയപ്പോള്‍ ഗുരുവിന്റെ അനുജന്‍ എന്‍.കെ.അരവിന്ദനും കുടുബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഭക്ത്യാദരപൂര്‍വം സ്വീകരിച്ചു. ഗുരുവിന്റെ മാതാവായ കാര്‍ത്ത്യായനി അമ്മയുടെ നിഷ്കളങ്കതയെക്കുറിച്ചും ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ അമ്മ ദര്‍ശനത്തില്‍ കണ്ടത് സാധാരണക്കാരുടെ ഭാഷയില്‍ അമ്മ വിവരിച്ചതും അരവിന്ദന്‍ യാത്രികരോട് പറഞ്ഞു. ഗുരുവുമായി ബന്ധപ്പെട്ട് ഏറെ അനുഭവങ്ങളുളള നാടാണിതെന്നും ഗുരുവിനെ നെഞ്ചേറ്റി സ്നേഹിക്കുന്ന വയോവൃദ്ധരായ നിരവധി പേര്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ശാന്തിഗിരിയുടെ ഇന്നത്തെ പുഷ്ക്കരക്കാലം ഗുരു ഇവിടെ കൊണ്ട മഞ്ഞിന്റെയും വെയിലിന്റെയും ഫലമാണ്. ഗുരു തുടങ്ങിയ കര്‍മ്മകാണ്ഡം വളര്‍ന്ന് പരിലസിച്ച് പരിണാമം പ്രാപിച്ച് ആശ്രമങ്ങളിലൂടെ, അവധൂതുകളിലൂടെ സമാനതകളില്ലാത്ത ആത്മീയചരിത്രമായി മാറിയിരിക്കുന്നുവെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
പ്രാര്‍ത്ഥനാഞ്ജലിയിലെ ‘സത്ഗുരുവേ ജയ’ എന്നു തുടങ്ങുന്ന കീര്‍ത്തനം ഭജന രൂപത്തില്‍ ചൊല്ലി അഖണ്ഡനാമവും സങ്കല്‍പ്പവും ചെയത് ശേഷം എഴുപുന്നയില്‍ നിന്നും യാത്രാസംഘം ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു.