KeralaLatest

തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു

“Manju”

കണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബെറിഞ്ഞ ആളെ പൊലീസ് തിരിച്ചറിഞ്ഞു.
ഒളിവിലുള്ള ഏച്ചൂര്‍ സ്വദേശി മിഥുന് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. പിടിയിലായ മറ്റുപ്രതികളുടെയും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോംബെറിഞ്ഞത് മിഥുനാണെന്ന് പൊലീസിന് വ്യക്തമായത്.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്ക് വരെ തെറിച്ചതായി നാട്ടുകാര്‍ പറയുന്നു. അക്രമി സംഘം സംഭവത്തിന് പിന്നാലെ വാനില്‍ കയറി രക്ഷപെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും 18 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
സംഭവസമയത്ത് മൊബൈലിലും മറ്റുമായി ചിത്രീകരിച്ച ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്നയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഏച്ചൂര്‍ സ്വദേശികളായ അക്ഷയ്, റിജുല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏച്ചൂര്‍ പാതിരപ്പറമ്ബില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്ണു(26) ആണ് മരിച്ചത്.
നാട്ടുകാര്‍ പറയുന്നത്,
‘ഇന്നലെ രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്ബോളും അവരുണ്ടായിരുന്നു. ഞാന്‍ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു.’
‘പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്ബോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവര്‍ ഓടിയിരുന്നത്. റോഡില്‍ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയില്‍ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലര്‍ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവര്‍. പെട്ടെന്ന് തന്നെ അവര്‍ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച്‌ വേഗം രക്ഷപ്പെട്ടു.’
‘അത് കഴിഞ്ഞ് ഞാന്‍ റോഡിലെത്തിയപ്പോള്‍ രണ്ടാളുകള്‍ കാറിലിരുന്ന് കരയുന്നതും ഒരാളെ അതില്‍ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ബോംബേറാണെന്ന് പറഞ്ഞു. അപ്പോള്‍ കാര്‍ വേഗം വിട്ടു. ആസമയം വന്ന ബൈക്കില്‍ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു.
അപ്പോഴാണ് തലയില്ലാത്ത നിലയില്‍ റോഡില്‍ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനില്‍ക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാന്‍ ഉടനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച്‌ കാര്യം പറഞ്ഞു.
ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല’ നാട്ടുകാരന്‍ പറഞ്ഞു.

Related Articles

Back to top button