KeralaLatest

കുറഞ്ഞത് 10 രൂപ ;7 മണി കഴിഞ്ഞാല്‍ ഭിക്ഷക്കാരുടെ യാചന മാറി ഭീഷണിയാവും

“Manju”

കൊല്ലം: കൊവിഡിന്റെ പിടി അയഞ്ഞതോടെ ഭിക്ഷാടനക്കാര്‍ വീണ്ടും സജീവം. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്ക് ഇവര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, സ്ത്രീകളും കുട്ടികളും സജീവമായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവര്‍ സജീവമാണ്. ഭിക്ഷ നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും കുട്ടികളെ ഭയപ്പെടുത്തുന്നതും ഇവരുടെ പതിവ് പരിപാടിയാണ്. വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്ക് ശേഷം വീട്ടില്‍പോകാന്‍ ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് രാത്രിയിലെ ഭിക്ഷാടനം. പലരും ഭയപ്പാടോടെയാണ് ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ ശക്തമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പലപ്പോഴും ഇവ പ്രയോജനപ്പെടാറില്ല.
പ്രധാനകേന്ദ്രങ്ങളില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഭിക്ഷാടനത്തിനും അവരുടെ ഭീഷണിക്കും തടയിടാന്‍ പൊലീസിന് കഴിയുന്നില്ല. ഏറ്റവും കുറഞ്ഞത് ബസ് സ്റ്റാന്‍ഡുകളില്‍ യാത്രയ്‌ക്കെത്തുന്നവരുടെ സുരക്ഷയെങ്കിലും ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടണമെന്നതാണ് ആവശ്യം.

അഞ്ചുരൂപയോ ആര്‍ക്ക് വേണം !
പണ്ട് ഭക്ഷണത്തിനാണ് ഭിക്ഷതേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മദ്യത്തിനും മറ്റ് ലഹരി ഉപയോഗത്തിനുമാണ്. നാണയങ്ങള്‍ ഭിക്ഷയായി നല്‍കിയാല്‍ അത് അവര്‍ക്കുനേരെ വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. ചായകുടിക്കാന്‍, മരുന്ന് വാങ്ങാന്‍, ബസ് കൂലിക്ക് എന്നിങ്ങനെ ആവശ്യം പറഞ്ഞാണ് ഇപ്പോഴത്തെ യാചന. കാശിന് പകരം ചായവാങ്ങിത്തരാമെന്ന് പറഞ്ഞാല്‍ അവര്‍ അത് നിരസിക്കുകയും കയര്‍ക്കുകയും ചെയ്യും.

ഭയം തോന്നി പണം നല്‍കി ഒഴിവാക്കുമെന്നതിനാലാണ് ഇവര്‍ കൂടുതലായി സ്ത്രീകളെ സമീപിക്കുന്നത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ പണം വാങ്ങല്‍ എളുപ്പമാണെന്ന കണക്കുകൂട്ടലും ഇവര്‍ക്കുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് എല്ലാ ദിവസവും ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനാല്‍ വിശപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ല. യാചിച്ച്‌ കിട്ടുന്ന പണം മുഴുവന്‍ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും വേണ്ടിയാണ് ഇവര്‍ ഉപയോഗിക്കുന്നത്. കഞ്ചാവ് കച്ചവടം നടത്തിയതിന് യാചകന്‍ പിടിയിലായ സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്.

Related Articles

Back to top button