മുംബൈ സെൻട്രല്‍–സൂറത്ത് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസിന്റെ കോച്ച് ഘടന പരിഷ്‌കരിച്ച് ഇന്ത്യൻ റെയില്‍വേ. രാജ്യത്തെ തന്നെ ആദ്യത്തെ ചെറിയ ദൂരത്തിലുള്ള അതിവേഗ ട്രെയിനായ ഫ്‌ളൈയിംഗ് റാണിയുടെ കോച്ചുകളാണ് നവീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ റെയില്‍വേയുടെ രാജ്ഞി എന്നാണ് ട്രെയിൻ അറിയപ്പെടുന്നത്. വെസ്റ്റേണ്‍ റെയില്‍വേ സോണാണ് ഇതിന്റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും പിന്നില്‍.
യാത്രികരുടെ യാത്രാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി സോണല്‍ റെയില്‍വേ കോച്ചിന്റെ ഘടന പരിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. പവര്‍ കാറുകള്‍ ഉള്‍പ്പെടെ 21 കോച്ചുകള്‍ ഉള്‍പ്പെടുന്നതാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ്. പുതിയ രൂപകല്‍പ്പനയില്‍ എസി ചെയര്‍കാറിന്റെ രണ്ട് കോച്ചുകളും സെക്കൻഡ് ക്ലാസ് സീറ്റിന്റെ 10 കോച്ചുകളും ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളുടെ എട്ട് കോച്ചുകളുമായായിരിക്കും ഇനി ട്രെയിൻ ഓടുക. എസി ചെയര്‍ കാര്‍, സെക്കൻഡ് ക്ലാസ് ചെയര്‍ എന്നീ കോച്ചുകള്‍ റിസര്‍വ്ഡ് ആണ്. ഇവയില്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത് സഞ്ചരിക്കാൻ സാധിക്കും. ഇതിന് പുറമേ രണ്ട് എസി ചെയര്‍ കാര്‍ കോച്ചുകളും സെക്കൻഡ് ക്ലാസ് ചെയര്‍ കാറിന്റെ ഏഴ് കോച്ചുകളും ഉണ്ടാകും.
സെക്കൻഡ് ക്ലാസ് ചെയര്‍കാര്‍, ജനറല്‍ സെക്കൻഡ് ക്ലാസ് എന്നിങ്ങനെ മുന്ന് കോച്ചുകളാണ് റിസര്‍വ് അല്ലാത്തത്. ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചും സ്ത്രീകള്‍ക്കായി ഉണ്ട്. നാല് മണിക്കൂറും നാല്‍പ്പത് മിനിറ്റും കൊണ്ട് 263 കിലോമീറ്റര്‍ ദൂരമാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് പിന്നിടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമാണ് ട്രെയിനിനുള്ളത്. സൂറത്തില്‍ നിന്ന് രാവിലെ 5.10-ന് പുറപ്പെടുന്ന ട്രെയിൻ 9.50-ന് മുംബൈയിലെത്തും. മടക്കയാത്രയില്‍ 17.55-ന് മുംബൈ സെൻട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ 22.35-ന് സൂറത്തിലെത്തുന്നു.