കൊച്ചി: ഒന്നര വയസുകാരി നോറ മരിയയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ജോണ്‍ ബിനോയ് ഡിക്രൂസിനെ കുറിച്ച് പൊലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ലഹരി കിട്ടാതെ വന്നാല്‍ അക്രമാസക്തനാകുന്നയാളാണ് ജോണ്‍ എന്നാണ് പൊലീസ് കണ്ടെത്തിയത്. ലഹരി ലഭിക്കാതെ വരുമ്ബോള്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ ക്രൂരമായി പ്രതി ഉപദ്രവിച്ചിരുന്നുവെന്നു പൊലീസിനോട് അയല്‍വാസികളുള്‍പ്പെടെ വെളിപ്പെടുത്തി.
വളര്‍ത്തുനായയുടെ മുഖം പ്ലാസ്റ്റര്‍ വച്ച് ഒട്ടിച്ച ശേഷം തുണിചുറ്റി തീകൊളുത്തുക, കോഴികളെ പാറയില്‍ തലയടിച്ചു കൊല്ലുക തുടങ്ങിയ ക്രൂരതകള്‍ പ്രതിയുടെ പതിവായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതും ഇരയുടെ വേദന ആസ്വദിക്കുന്ന സ്വഭാവ വൈകൃതം മൂലമാണെന്നാണു പൊലീസിന്റെ നിഗമനം.
ദത്തുപുത്രന്‍ മുടിയനായ പുത്രനായത് ഇങ്ങനെ
വെറും 14 ദിവസം പ്രായമുള്ളപ്പോഴാണ് പള്ളുരുത്തി കല്ലേക്കാട് വീട്ടില്‍ സ്റ്റാന്‍ലി ഡിക്രൂസും ഭാര്യ അല്‍താസ്യ ഡിക്രൂസും കലൂരിലെ ഒരു കോണ്‍വെന്റില്‍ നിന്നും ജോണ്‍ ബിനോയ് ഡിക്രൂസിനെ ദത്തെടുക്കുന്നത്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഡിക്രൂസ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ ഇന്നുവരെ ആ കുഞ്ഞ് ഈ ദമ്ബതികള്‍ക്ക് നല്‍കിയത് വേദന മാത്രമാണ്. വീട്ടിലെത്തിച്ച പിഞ്ചുകുഞ്ഞിന് തന്റെ പേരുകൂടി ചേര്‍ത്ത് ഡിക്രൂസ് പേരിട്ടത് തന്റെ കുഞ്ഞായി തന്നെ അവന്‍ വളരമെന്ന ചിന്തയിലായിരുന്നു. എന്നാല്‍, വീട്ടിലെത്തിച്ച അന്നുമുതല്‍ പിഞ്ചുകുഞ്ഞ് വയറിന് സുഖമില്ലാതെ ആശുപത്രിയില്‍. അവന്‍ വളര്‍ന്നതോടെ വീട്ടില്‍ വഴക്കും അല്ലറചില്ലറ മോഷണവും. സ്കൂളില്‍ വിട്ടാല്‍ ക്ലാസില്‍ കയറില്ല. ഏഴാം ക്ലാസ് മുതല്‍ സിഗററ്റ് വലി തുടങ്ങിയ ജോണ്‍ ബിനോയ് പിന്നീട് കഞ്ചാവിലേക്ക് അപ്ഗ്രേഡ് ചെയ്തു. പന്ത്രണ്ടാം വയസുമുതല്‍ തന്റെ വളര്‍ത്തമ്മയേയും വളര്‍ത്തച്ഛനേയും തല്ലാനും തുടങ്ങി.
ജോണ്‍ ബിനോയ് തന്നെയും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും അല്‍താസ്യ വെളിപ്പെടുത്തുന്നു. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെല്‍റ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണെന്നും അവര്‍ പറഞ്ഞു. 12 വയസ് ആയപ്പോള്‍ തുടങ്ങിയതാണ് ഈ ഉപദ്രവമെന്നാണ് വളര്‍ത്തമ്മ വെളിപ്പെടുത്തുന്നത്. സ്വന്തം അച്ഛനും അമ്മയുമല്ല വളര്‍ത്തുന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ സ്വഭാവം പാടേ മാറുകയായിരുന്നു. ബന്ധുക്കളില്‍ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞ അന്നു വീട്ടില്‍ വന്നു സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചെന്നും അവര്‍ വെളിപ്പെടുത്തി.
സിപ്സിയുമായുള്ള അടുപ്പമാണ് ജോണ്‍ ബിനോയിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയതെന്ന് അല്‍താസ്യ പറയുന്നു. ആ സ്ത്രീയുമായി അടുപ്പത്തിലായ ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. കോവിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം അവര്‍ ഇവിടെ വന്നു കഴിഞ്ഞിട്ടുണ്ട്. രാത്രി എട്ടു മണിയാകുമ്ബോള്‍ പുറത്തു പോകും. രാവിലെ നാലു മണിക്കൊക്കെ കയറി വരും. എവിടെ പോയെന്നു ചോദിച്ചാല്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പിആര്‍ഒ ആണെന്നും രാത്രി ജോലിയാണെന്നുമാണ് പറഞ്ഞത്. ജോലിക്കൊന്നും പോയി പരിചയമില്ലാത്തതുകൊണ്ട് അതു വിശ്വസിച്ചു. പിന്നെ പൊലീസ് പറഞ്ഞാണ് അറിയുന്നത് അവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന്. അവനും എതിര്‍പ്പില്ലായിരുന്നു. എതിര്‍ത്തിട്ടു കാര്യമില്ലായിരുന്നു എന്നതാണ് ശരി.