വി.എം.സുരേഷ് കുമാർ
വടകര : ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയെ കുത്തിപരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ അര്‍ധ രാത്രിയോടെ കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു.
ഒരാഴ്ച മുമ്പാണ് ലീജേഷ് ബഹ്റൈനില്‍ നിന്ന് എത്തിയത്. കോഴിക്കോട് ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ഇന്നലെ വില്യാപ്പള്ളി പഞ്ചായത്ത് കേന്ദ്രത്തിലേക്കു മാറുകയായിരുന്നു. അരയാക്കൂല്താഴയിലെ കേന്ദ്രത്തില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ക്വാറന്റീനില്‍ കഴിഞ്ഞ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമി ഉള്ളില്‍ കടക്കുകയും കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമി മുഖംമൂടി ധരിച്ചിരുന്നു.
ലിജീഷ് തന്നെ അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷിനെ വീണ്ടും ക്വാറന്റീനില്‍ അയച്ചു.
ബഹറിനില്‍ നിന്നു നാട്ടിലേക്കു മടങ്ങാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സഹായിച്ച കാര്യം ലിജേഷ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതാവാം അക്രമ കാരണമെന്നാണ് സംശയിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിനാല്‍ പ്രയാസം അനുഭവിക്കുന്നതറിഞ്ഞ് കെഎംസിസി പ്രവര്‍ത്തകര്‍ ഭക്ഷണസാധങ്ങളും മറ്റും നല്കി സഹായിക്കുകയും ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തു. ഇതിനു ശേഷം കോഴിക്കോട് ക്വാറന്റൈനില്‍ കഴിയുന്നതിനും ആവശ്യമായ സഹായം കെഎംസിസി ചെയ്തു. ഇതൊക്കെ ലിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതാവാം അക്രമത്തിനു കാരണമായി സംശയിക്കുന്നത്.
അക്രമം സംബന്ധിച്ചു വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാല്‍ അക്രമിയേയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ടതുണ്ട്. അതിനാല്അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.