മോഹിനിയാട്ടം തടഞ്ഞു; ജഡ്ജിയുടെ വസതിക്ക് മുൻപിൽ മോഹിനിയാട്ടം കളിച്ചു പ്രതിഷേധം
പാലക്കാട് : പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം തടഞ്ഞ സംഭവത്തിൽ പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജഡ്ജിയുടെ വസതിക്ക് മുൻപിൽ മോഹിനിയാട്ടം കളിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നീനാ പ്രസാദിന്റെ മോഹിനിയാട്ടം കലാം പാഷ പോലീസിനെ ഉപയോഗിച്ച് തടഞ്ഞത്.
പാലക്കാട് മോയൻസ് സ്‌കൂളിൽ നിന്നുമാണ് യുവമോർച്ച പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ജഡ്ജിയുടെ വസതിയ്‌ക്ക് മുൻപിൽവെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാൽ ബിജെപി പാലക്കാട് മണ്ഡലം അധ്യക്ഷൻ ബാബു വെണ്ണക്കര മണ്ഡലം ജനറൽ സെക്രട്ടറി എം സുനിൽ, യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻമാരായ നവീൻ വടക്കന്തറ, എസ് ഐശ്വര്യ, ജില്ലാ മഹിളാ കോഡിനേറ്റർ കെ വി പ്രിയ യുവമോർച്ച പാലക്കാട് മണ്ഡലം ഭാരവാഹികളായ എച്.മോഹൻദാസ്, കവിത മേനോൻ, ആർ ജി മിലൻ, വിഷ്ണുഗുപ്ത, രഘു മണലി, സജിത്ത്,എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
മോയൻസ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയാണ് കഴിഞ്ഞ ദിവസം കലാം പാഷ പോലീസിനെ ഉപയോഗിച്ച് തടഞ്ഞത്. സ്‌കൂളിന് പുറകിലായാണ് ജഡ്ജിയുടെ താമസം. സ്‌കൂളിൽ നിന്നുള്ള ശബ്ദം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കലാം പാഷ മോഹിനിയാട്ടം പോലീസിനെവിട്ട് തടഞ്ഞത്.