KeralaLatest

ബെല്‍ഫാസ്റ്റില്‍ ചരിത്രമായി മലയാളി വിദ്യാര്‍ത്ഥിക്ക് വെള്ളി മെഡല്‍

അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ലിജോ ലൂയിസ് ഹോര്‍മീസാണ് ചരിത്രം എഴുതിയിരിക്കുന്നത്

“Manju”

കവന്‍ട്രി: ബെല്‍ഫാസ്റ്റില്‍ അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ലിജോ ലൂയിസ് ഹോര്‍മീസ് ചരിത്രം എഴുതിയിരിക്കുന്നു. രാജ്യാന്തര പ്രശസ്തമായ ടൂറിസം, ഇവന്റ് മാനേജ്മെന്റ് സ്ഥാപനം ഐ ഫെക്‌സ് സംഘടിപ്പിച്ച പാചക മത്സരത്തില്‍ മറ്റുള്ളവരെ പിന്തള്ളി വെള്ളി മെഡല്‍ നേട്ടത്തിലെത്തിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ലിജോ ലൂയിസാണ്. യു.കെ മലയാളികള്‍ക്കിടയില്‍ നിന്നും ലോക മലയാളികള്‍ക്കിടയിലേക്ക് എത്തിയ ഷെഫ് സുരേഷ് പിള്ളയ്ക്കും പാചക രംഗത്ത് തന്നെ നേട്ടങ്ങളുമായി മുന്നേറുന്ന ജോമോന്‍ കുര്യാക്കോസിനും പിന്നാലെ ഇനിയും മലയാള രുചിയുമായി എത്താന്‍ അനേകരുണ്ട് എന്ന സൂചന കൂടിയാണ് ലിജോ നല്‍കുന്നത്. അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി കല്‍നറി ആര്‍ട്‌സ് മാനേജ്മെന്റില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലിജോ എന്ന ഈ 39 കാരന്‍ ലോകം കൊതിയോടെ ഒരു തീന്‍മേശക്കടുത്തു എത്തിയാല്‍ ഒരു മലയാളി ഷെഫ് ഒരിക്കലും നിരാശപ്പെടുത്തില്ല എന്നത് ഈ പുരസ്‌കാര നേട്ടത്തിലൂടെ തെളിയിക്കുന്നത്.

ആവി കൊണ്ടാല്‍ സീ ബാസും പഞ്ഞിപോലെ മൃദുലമാകും : മീന്‍ കറിവയ്ക്കുന്നതിനേക്കാളും വറുക്കുന്നതിനേക്കാളും കൂടുതല്‍ രുചി തോന്നുക ആവിയില്‍ വേവിച്ചെടുക്കുമ്പോഴാണെന്നാണ് ലിജോയുടെ അനുഭവവും ഉപദേശവും.  മികച്ച പാചക വിദഗ്ധര്‍ ഒക്കെ മലയാളിയുടെ മീന്‍ പാചക രീതിയില്‍ സ്വത ദ്ധമായ രുചി നഷ്ടപ്പെടുന്നു എന്ന് പറയുന്നതിനോട് ലിജോയും അനുകൂലിക്കുകയാണ്. ചീനച്ചട്ടിയിലോ പാനിലോ വറുത്തെടുക്കുമ്പോഴും കറിവയ്ക്കുമ്പോഴും മീന്‍ കൂടുതലായി പാചകം ചെയ്യപ്പെടുന്നു എന്നതാണ് പാചക വിദഗ്ധര്‍ പറയുക.
ഇങ്ങനെ അമിതമായി വേവുമ്പോള്‍ മീനിന്റെ തനതു ഗുണവും രുചിയും നഷ്ടപ്പെടുകയാണത്രെ. ഇതുകൊണ്ടു തന്നെ പാചക മത്സരത്തിനും പ്രധാന ഇനമായി തിരഞ്ഞെടുത്തപ്പോള്‍ സീബാസിനെ ആവിയില്‍ പുഴുങ്ങുക എന്ന രീതിയാണ് ലിജോ സ്വീകരിച്ചത്. പടിഞ്ഞാറന്‍ പാചക രീതിക്കിണങ്ങിയ വിധത്തില്‍ പുഴുങ്ങി എടുത്തതോടെ മത്സരത്തില്‍ വെള്ളി മെഡല്‍ ലിജോയുടെ കയ്യിലെത്തുകയും ചെയ്തു.

രുചിയില്‍ കൂട്ടായി കറിവേപ്പിലയും കടുകും വെളിച്ചെണ്ണയും : സീബാസിനെ മത്സര വേദിയില്‍ എത്തിക്കുമ്പോള്‍ കിഴക്കന്‍ രാജ്യങ്ങളുടെ രുചിക്കൂട്ടായ കറിവേപ്പിലയും കടുക് പേസ്റ്റും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതത്തില്‍ ആണ് ലിജോ ഒരുക്കിയെടുത്തത്, ഒരു കല്യാണ പെണ്ണിനെ ഒരുക്കുന്ന കരവിരുതോടെ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രുചി ഭേദങ്ങള്‍ ഫ്യൂഷന്‍ രൂപത്തില്‍ മുന്നില്‍ എത്തിയപ്പോള്‍ വിധികര്‍ത്താക്കള്‍ക്കും രണ്ടാമതൊന്നാലോചിക്കാന്‍ ഉണ്ടായില്ല.
കൂടെ നന്നായി ബേക് ചെയ്‌തെടുത്ത ഉരുളക്കിഴങ്ങും ഏഷ്യന്‍ രീതിയില്‍ തയ്യാറാക്കിയ ബീറ്റ്‌റൂട്ട് അച്ചാറും തൊട്ടു നക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തിയ മോര് കറിയും ചേര്‍ന്നപ്പോള്‍ മത്സരത്തില്‍ വെള്ളിത്തിളക്കം ലിജോയുടെ കൈകളില്‍ എത്തുക ആയിരുന്നു. പുഡ്ഡിംഗ് കൂടി മത്സരത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബട്ടര്‍ മില്‍ക്ക് പന്ന കോട്ട് എന്ന ഇളം പുളിരുചിയോടെ ആസ്വദിക്കാവുന്ന വിഭവമാണ് ലിജോ തയ്യാറാക്കിയത്. ആപ്പിള്‍ ക്രാംബിളും റുബര്‍ബും കൂട്ടായി കൂടെ നിന്നപ്പോള്‍ പുഡിങ്ങും പിന്നിലായില്ല.

ഏതു പ്രായത്തിലും പഠിക്കാം, ഉയരാന്‍ അതേ വഴിയുള്ളൂ : ഭാര്യയെയും രണ്ടു മക്കളെയും നാട്ടില്‍ തനിച്ചാക്കി ഈ പ്രായത്തില്‍ ലിജോ പഠിക്കാന്‍ തയ്യാറായത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ലിജോയുടെ മോഹങ്ങളോളം ഉയരമുണ്ട്. ജീവിതത്തിലെ പ്രാരാബ്ധങ്ങളോട് പൊരുതുമ്പോള്‍ ഇക്കാലത്തും ഒന്ന് സോഷ്യല്‍ മീഡിയയില്‍ പോലും എത്തിനോക്കാന്‍ നേരമില്ലാത്ത ആളാണ് ലിജോ. സാധാരണ പാചക രംഗത്തെ മിടുക്കരൊക്കെ സോഷ്യല്‍ മീഡിയ കൊണ്ടും ജീവിക്കാന്‍ തുടങ്ങിയ ഇക്കാലത്തു തനിക്ക് അങ്ങോട്ടെത്താന്‍ സമയം ആയിട്ടില്ലെന്ന് ലിജോ പറയുമ്പോള്‍ ഒരു ഫുള്‍ ടൈം വിദ്യാര്‍ത്ഥിയുടെ കഠിന പരിശ്രമത്തിന്റെ ആയാസം മുഴുവന്‍ ആ വാക്കുകളില്‍ അലിഞ്ഞു ചേരുന്നുണ്ട്.

ഏറ്റുമാനൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നും കുക്കറിയില്‍ ഡിപ്ലോമ നേടിയ ലിജോ നേരെ എത്തിയത് ദുബൈയിലെ റാഡിസണ്‍ ഹോട്ടലിലാണ്. പിന്നീട് സൗദിയിലെ ഭാരത് ഹോട്ടലും ലിജോയുടെ തട്ടകമായി. എന്നാല്‍ ഇതിനിടയില്‍ ഉണ്ടായ ഉള്‍വിളിയാണ് വിദേശ സര്‍വകലാശാലയില്‍ പോയി ഫുള്‍ ടൈം കോഴ്‌സ് പഠിക്കണം എന്നത്. എവിടെ പോയി പഠിക്കണം എന്ന കാര്യത്തില്‍ ഒന്നും കാര്യമായ സംശയം ഉണ്ടായില്ല, അങ്ങനെയാണ് നേരെ യുകെ യൂണിവേഴ്സിറ്റിയില്‍ അപേക്ഷിച്ചതും അള്‍സ്റ്ററില്‍ അഡ്മിഷന്‍ ലഭിച്ചതും. ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടാന്‍ യുകെയിലെ പഠനം വഴി ലഭിക്കുന്ന അനുഭവ സമ്പത്തും പ്രയോജനപ്പെടും എന്ന ചിന്തയിലാണ് ലിജോ ജോലി ഉപേക്ഷിച്ചു വിദ്യാര്‍ത്ഥിയുടെ വേഷമിട്ടത്.
കേക്ക് നിര്‍മാണ രംഗത്ത് സജീവമായ റാണിയാണ് ലിജോയുടെ പത്‌നി. വിദ്യാര്‍ത്ഥികളായ ലിയറും ലൈറയും മക്കളും. കോഴ്‌സ് പൂര്‍ത്തിയാക്കി യുകെയില്‍ തന്നെ ജോലി കണ്ടെത്തുക എന്നതാണ് ലിജോയുടെ സ്വപ്നവും ലക്ഷ്യവും. അത് സാധിക്കാതിരിക്കില്ല എന്ന പ്രതീക്ഷയാണ് അപ്രതീക്ഷിതമായി കൈയ്യില്‍ എത്തിയ അവാര്‍ഡും ചേര്‍ത്ത് പിടിച്ചു ഈ ചെറുപ്പക്കാരന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതും.

Related Articles

Back to top button