LatestThiruvananthapuram

ഗ്യാസ് സിലിണ്ടറുകള്‍ ഇനി ഓര്‍മ്മമാത്രം

“Manju”

തിരുവനന്തപുരം: പൈപ്പ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി) വരുന്നതോടെ തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകള്‍ ഇനി ഓര്‍മ്മമാത്രം. കേന്ദ്രത്തിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പൈപ്പ് നാച്ചുറല്‍ ഗ്യാസ് ലഭ്യമാക്കുന്നത്. ആഗസ്റ്റ് മുതല്‍ പി.എന്‍.ജി കണക്ഷന്‍ വീടുകളിലെത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

പൈപ്പുകളിലൂടെ വീടുകളിലും റസ്റ്റോറന്റുകളിലും കുറഞ്ഞ ചെലവില്‍ പ്രകൃതി വാതകം എത്തിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി വെട്ടുകാട്, ശംഖുംമുഖം വാര്‍ഡിലെ 1500 ഓളം വീടുകളിലാണ് പി.എന്‍.ജി കണക്ഷന്‍ ലഭ്യമാക്കുക. 100 വീടുകളില്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്. 25ഓളം വീടുകളില്‍ കണക്ഷന്‍ നല്‍കി. നിലവില്‍ ആള്‍ സെയിന്റ്സ് മുതല്‍ വള്ളക്കടവ് വരെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പണി പരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസഫിക് (എ.ജി ആന്‍ഡ് പി ) ലിമിറ്റഡ് കമ്പനിക്കാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല.

കേരളത്തിലെ മറ്റ് ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നത് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, ഷോല ഗ്യാസ്‌കോ എന്നീ കമ്പനികളാണ്. പ്രത്യക്ഷത്തില്‍ 3,300 കോടി രൂപയ്ക്ക് മുകളില്‍ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നുണ്ടെന്ന് എ.ജി ആന്‍ഡ് പി പ്രൊജക്‌ട് ജനറല്‍ മാനേജര്‍ അജിത് വി. നാഗേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ആദ്യഘട്ടമായി തിരുവനന്തപുരത്ത് വെട്ടുകാട് ശംഖുംമുഖം പ്രദേശങ്ങളിലും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടിയും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

പ്ലാന്റില്‍ നിന്ന് പൈപ്പിലേക്ക്, പൈപ്പില്‍ നിന്ന് അടുപ്പിലേക്ക്
പദ്ധതിക്കായി കൊച്ചവേളിയില്‍ സ്ഥാപിക്കുന്ന പ്രധാന പ്ലാന്റിന്റെ നിര്‍മ്മാണവും പൈപ്പിടല്‍ ജോലികളും പരോഗമിക്കുകയാണ്. ആഗസ്റ്റില്‍ പ്ലാന്റ് കമ്മിഷന്‍ ചെയ്ത് പ്ലാന്റ് ഗാര്‍ഹിക കണക്ഷനും നല്‍കും. കളമശ്ശേരിയിലെ പ്ലാന്റില്‍നിന്ന് വാഹനങ്ങളിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റില്‍വച്ച്‌ വാതകമാക്കി മാറ്റി സംഭരിക്കും. ദ്രവരൂപത്തിലെ ഇന്ധനം വാതകമാക്കുമ്പോള്‍ അത് 600 മടങ്ങായി വര്‍ദ്ധിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. സമ്മര്‍ദ്ദം കുറഞ്ഞ വാതകമായതിനാല്‍ പൈപ്പ് പൊട്ടല്‍, വാതക ചോര്‍ച്ച എന്നിവയ്ക്ക് സാദ്ധ്യത തീരെയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. എല്‍.പി.ജിയെ അപേക്ഷിച്ച്‌ തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യതയും കുറവാണ്. ഒരിടത്ത് പൈപ്പ് പൊട്ടിയാല്‍ വേറെ പൈപ്പ് വഴി ലക്ഷ്യസ്ഥാനത്ത് വാതകം എത്തുന്ന രീതിയിലാണ് പൈപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്‍.പി.ജി സിലിണ്ടര്‍ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എന്‍.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധന ചെലവ് 20 ശതമാനത്തോളം ലാഭിക്കാം. ഗ്യാസ് തീര്‍ന്നാല്‍ സിലിണ്ടര്‍ മാറ്റേണ്ടതില്ല. വൈദ്യുതിനിരക്ക് പോലെ മീറ്റര്‍ അനുസരിച്ച്‌ മാസാവസാനം തുകയും നല്‍കാം.

പി.എന്‍.ജി വീട്ടുകാര്യം മാത്രമല്ല
ഗാര്‍ഹികാവശ്യത്തിന് പുറമെ വാഹനങ്ങളില്‍ ഇന്ധനമായും മറ്റ് വ്യവസായിക ആവശ്യങ്ങള്‍ക്കും സിറ്റി ഗ്യാസ് പദ്ധതി ഉപകാരപ്രദമാണ്. കൊച്ചവേളിയിലെ പ്രധാന പ്ലാന്റില്‍നിന്ന് നേരിട്ട് പൈപ്പ് ലൈന്‍ വഴി വീടുകളിലേക്കും വ്യവസായശാലകളിലേക്കും പെട്രോള്‍ പമ്പുകളിലേക്കും വാതകം നല്‍കും. അടിയന്തരമായി കെ.എസ്.ആര്‍.ടി.സിയുടെ സി.എന്‍.ജി ബസുകള്‍ക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും. ജില്ലയില്‍ മൂന്നിടങ്ങളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകള്‍ തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിനുള്ളില്‍ ഏഴ് സ്റ്റേഷനുകള്‍കൂടി സജ്ജമാക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി പാല്‍ക്കുളങ്ങര, മുട്ടത്തറ, ശ്രീവരാഹം, ശ്രീകണ്‌ഠേശ്വരം എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കും. അടുത്ത ആഴ്ചയോടെ ചാക്ക ഭാഗത്തേക്കുള്ള പൈപ്പുകള്‍.

Related Articles

Back to top button