InternationalLatest

ലോകാരോഗ്യ സംഘടനയുടെ അനുമതിയ്ക്കായി ക്യൂബന്‍ വാക്സിന്‍ അബ്ഡല

“Manju”

കൊവിഡിനെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത അബ്ഡല(സിഐജിബി -66) പ്രതിരോധ വാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി നേടാന്‍ സജ്ജമായതായി വിദഗ്ധര്‍. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടുകളും രേഖകളും അടങ്ങിയ ഫയലുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനവഴി വാക്സിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള പ്രയാണത്തിലെ ആദ്യ ചുവടുകളിലാണ് ക്യൂബ. തദ്ദേശീയമായി വികസിപ്പിച്ച അഞ്ച് വാക്സിനുകളുമായാണ് ക്യൂബ കോവിഡ് പ്രതിരോധ പോരാട്ടത്തിനിറങ്ങിയത്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ക്യൂബയ്ക്ക് തദ്ദേശീയര്‍ക്കായി ഉന്നത ഫലപ്രാപ്തിയുള്ള വാക്സിനുകള്‍ തയ്യാറാക്കാനായിരുന്നു. വാക്സിന്‍ സംബന്ധിച്ച രേഖകളിന്മേലുള്ള വിദഗ്ധ പരിശോധനയ്ക്ക് തയ്യാറാണെന്ന് യു എന്‍ ഏജന്‍സിയെ അറിയിച്ചതായി ബയോടെക്നോളജിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ഗ്രൂപ്പായ ബയോ ക്യൂബ ഫാര്‍മ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്ലിനിക്കല്‍-പ്രിക്ലിനിക്കല്‍ ഗവേഷണങ്ങള്‍, മരുന്ന് ഉല്പാദനം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബയോ ക്യൂബ ഫാര്‍മ പ്രസിഡന്റ് എഡ്വാര്‍ഡോ മാര്‍ട്ടിനെസ് വ്യക്തമാക്കി. നിര്‍മാണ കേന്ദ്രത്തില്‍ നടത്തുന്ന പരിശോധനകളിലൂടെ പ്രവര്‍ത്തനാനുമതിയും ലോകാരോഗ്യ സംഘടന അംഗീകരിച്ച ഉല്പന്നങ്ങളുടെ ലിസ്റ്റില്‍ ഇടവും നേടാനാകുമെന്ന പ്രതീക്ഷയും മാര്‍ട്ടിനെസ് പങ്കുവച്ചു.

ക്യൂബന്‍ ജനസംഖ്യയുടെ 89.5 ശതമാനം ആളുകള്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരാണ്. അന്‍പത് ശതമാനത്തിലധികം പേര്‍ ബൂസ്റ്റര്‍ വാക്സിനും സ്വീകരിച്ച്‌ കഴിഞ്ഞു.

 

Related Articles

Back to top button