IndiaInternational

ജി-7 ഉച്ചകോടിയിലേയ്‌ക്ക് ഇന്ത്യക്ക് ക്ഷണം

“Manju”

ന്യൂഡൽഹി: ആഗോള ശക്തികളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ച് ജർമ്മനി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന ആവശ്യം അറിയിച്ചിട്ടുള്ളത്. ഔദ്യോഗികമായ അറിയിപ്പ് വന്നാലുടൻ മറുപടി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജി-7 ഉച്ചകോടി ജൂൺ 26 മുതൽ 28 വരെ ജർമ്മനിയിലെ ബവേറിയൻ ആൽപ്‌സിലാണ് നടക്കുന്നത്. യുക്രെയ്‌ന് മേൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ ജി-7 ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണുള്ളത്.

വരുന്ന മെയ് മാസം ആഗോള തലത്തിലെ നേതാക്കളുടെ കൂട്ടായ്മയായ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഴ്‌സനിൽ(ഐജിസി) പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജർമ്മനിയിൽ എത്തുന്നുണ്ട്. 2019ൽ ഇതേ യോഗം ഇന്ത്യയിൽ നടന്നപ്പോൾ അന്നത്തെ ജർമ്മൻ ചാൻസലർ ഏയ്ഞ്ചലാ മെർക്കൽ പങ്കെടുത്തിരുന്നു. 2020ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടനിൽ നടത്തപ്പെട്ട ഉച്ചകോടിയിൽ കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി യാത്ര ഉപേക്ഷിക്കുകയായിരുന്നു.

റഷ്യയോടുള്ള ഇന്ത്യയുടെ നയത്തിൽ അതൃപ്തിയുള്ളതിനാൽ ജി-7 ഉച്ചകോടിയിൽ ഇന്ത്യയെ വിളിക്കാൻ സാദ്ധ്യതയില്ലെന്ന പ്രചാരണം ജർമ്മൻ വിദേശകാര്യമന്ത്രാലയവും സ്ഥാനപതിയും തള്ളി. ഇന്ത്യയെ മാത്രമല്ല ആഗോള കൂട്ടായ്മ ശക്തമാക്കാൻ മറ്റ് ചില രാജ്യങ്ങളെക്കൂടി സമ്മേളനത്തിൽ വിളിക്കാൻ ജർമ്മനി ഉദ്ദേശിക്കുന്നതായും സൂചനയുണ്ട്. 2003ൽ ആദ്യമായി ഇന്ത്യയെ ജി-7 ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ഭരിക്കുമ്പോഴാണ്. 2005 മുതൽ 2009 വരെ ഇന്ത്യ എല്ലാവർഷവും പങ്കെടുത്തിരുന്നു. മുൻപ്രധാനമന്ത്രി മൻമോഹൻസിംഗാണ് ഇന്ത്യയ്‌ക്കായി പങ്കെടുത്തത്.

Related Articles

Back to top button