ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ.
അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം. സംവിധായകൻ പാൻ നളിന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ‘യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, ദീപൻ റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.