KeralaLatest

സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കും- മന്ത്രി വി അബ്ദുറഹ്മാന്‍

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക – വഖഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക നയത്തിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. താഴെ തട്ടിലുള്ള കായിക സംബന്ധമായ പ്രശ്നങ്ങളെ വിശകലനം ചെയ്ത് രൂപരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ റീജ്യണല്‍ സ്പോര്‍ട്സ് ഡയറക്‌ട്രേറ്റ് സ്ഥാപിക്കും. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ടുകൊണ്ട് സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കും.

ദീര്‍ഘകാല, ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൊണ്ട് സ്പോര്‍ട്സ് രംഗത്ത് അന്തരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കാര്‍ ശ്രമം നടത്തും. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ കായിക പരിശീലനം നല്‍കി കായികക്ഷമത വര്‍ധിപ്പിക്കാന്‍ പരിശീലനം നല്‍കുകയും ഇതുവഴി പുതിയൊരു കായിക സംസ്ക്കാരം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ 1000 കോടി രൂപയാണ് കായിക മേഖലയ്ക്കായി വകയിരുത്തിയത്. സ്റ്റേഡിയം നിര്‍മ്മാണം, സിന്തറ്റിക് ട്രാക്ക് നിര്‍മാണം, സ്വിമ്മിംഗ്പൂള്‍ തുടങ്ങി വിവിധ പദ്ധതികളുടെ നിര്‍മ്മാണം നടന്നു വരികയാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. എം. എല്‍. എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാകളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി, എ.ഡി.എം സി. മുഹമ്മദ്‌ റഫീഖ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, സെക്രട്ടറി എസ്.സുലൈമാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button