Uncategorized

വാഹനത്തിന് തീപിടിച്ചാല്‍ രക്ഷപ്പെടാന്‍ ചെയ്യേണ്ടത്

“Manju”

ഓടുന്നതും നിറുത്തിയിട്ടതും ചാര്‍ജ് ചെയ്യുന്നതുമായ വാഹനങ്ങള്‍ സ്വയംകത്തിയും പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിത്യ സംഭവമായിരിക്കുകയാണ്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളും കുടുംബവും സഞ്ചരിച്ച മാരുതി എസ് പ്രെസോ കാര്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച്‌ പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും ദാരുണമായി മരണപ്പെട്ട ഞെട്ടലില്‍നിന്ന് കരകയറാനായിട്ടില്ല.

ഇന്നലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന വ്യവസായി സഞ്ചരിച്ച സാന്‍ട്രോ കാറിനും തീപിടിച്ചിരുന്നു. ഡോര്‍ തുറന്ന് പുറത്തുകടക്കാന്‍ സാധിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിത്യേന നടക്കാറുണ്ടെങ്കിലും മനുഷ്യ ജീവനുകള്‍ക്ക് അപായമുണ്ടാകുമ്പോള്‍ മാത്രമേ വലിയ ചര്‍ച്ചയാകാറുള്ളൂ. അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ടെങ്കിലും അവയൊന്നും പൊതുജനങ്ങളിലേക്കെത്തുന്നില്ല. ഏതുതരം പിഴവ് മൂലമാണ് ഇത്തരം അനിഷ്ടങ്ങള്‍ സംഭവിക്കുന്നതെന്ന് പൊതു സമൂഹം അറിയണം. ഉപഭോക്താക്കളുടെ ജാഗ്രതക്കുറവ് മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്.

രണ്ട് മാസത്തിനിടെ കത്തിയത് ആറ് വാഹനങ്ങള്‍                             കഴിഞ്ഞ രണ്ടുമാസത്തിനിടെ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത് നാല് വാഹനങ്ങള്‍ക്ക്. ഒരു വാഹനം നിറുത്തിയിട്ടിടത്ത് കത്തിനശിച്ചു. വീട്ടുമുറ്റത്ത് ചാര്‍ജു ചെയ്യുകയായിരുന്ന ഒരു സ്കൂട്ടറും കത്തി.

ഓടുമ്പോള്‍ കത്താന്‍ കാരണം?                                                                 പലപ്പോഴും ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും അതുവഴി തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ അങ്ങനെ സംഭവിക്കുന്ന ചെറിയ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്സ്ട്രാ ഫിറ്റിംഗ് നടത്തുമ്പോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിനും അഗ്നിബാധയ്ക്കും ഇടയാകുന്നു. കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവര്‍ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിക്കുന്നത് വലിയ അബദ്ധമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ഫിറ്റിങ്ങുകള്‍ താത്കാലിക ലാഭം തരുമെങ്കിലും ജീവന്‍ പണയപ്പെടുത്തുന്നതിന് തുല്യമാണിത്. കൃത്യമായ ഇടവേളകളില്‍ വാഹനം പുതുക്കി പണിയാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്ക്കുന്നു. വാഹനം വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്പനിയില്‍നിന്ന് നേരിട്ട് നിരത്തിലേക്കിറക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഉണ്ടാകൂ. ഏതെങ്കിലും ആക്സസറീസ് ഷോപ്പില്‍ പോയി അധിക ഫിറ്റിങ്ങുകള്‍ നടത്തുമ്പോഴും ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങള്‍ ഘടിപ്പിക്കുമ്പോഴും വാഹനത്തിന്റേയും യാത്രക്കാരുടേയും ആയുസ് അപകടത്തിലായേക്കാം.

കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവത്താലും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. ചില പ്രത്യേകതരം വണ്ടുകള്‍ റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ധനലൈനില്‍ വളരെ ചെറിയ ദ്വാരം ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദ്വാരത്തില്‍ കൂടി ഇന്ധനം ലീക്ക് ചെയ്യുന്നത് തീ പിടിത്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. സ്പാര്‍ക്കില്ലാതെ കത്തുന്ന സെല്‍ഫ് ഇഗ്നീഷ്യന്‍ ടെമ്പറേച്ചര്‍ പെട്രോളിന് 280 °C ആണ്. ഡീസലിന്റേത് 210°C. സൈലന്‍സറിന്റെയും എക്‌സ്ഹോസ്റ്റ് സിസ്റ്റത്തിന്റേയും പല ഭാഗങ്ങളും 600 മുതല്‍ 700°C വരെ ചൂട് പിടിക്കും. അതിനാല്‍ത്തന്നെ ഈ ഭാഗത്തുണ്ടാവുന്ന ഫ്യുവല്‍ ലീക്കേജ് അത്യന്തം അപകടകരമാണ്.

ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക                                        വാഹനങ്ങള്‍ കത്തുന്നതിന് മുന്‍പ് കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. തീപിടിക്കുന്നതിന് മുന്‍പ് കരിഞ്ഞമണവും, പുകയും ഉയരാനുള്ള സാധ്യത വളരെ വലുതാണ്. വാഹനം സ്റ്റാര്‍ട്ടാക്കുന്നതിന് മുന്‍പ് ഓയില്‍, പെട്രോള്‍ എന്നിവ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇന്ധന പൈപ്പുകളിലെ ലീക്കിന്റെ ലക്ഷണമാകാം അത്. എല്‍.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് മണം വരുന്നുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക.

തീപിടിച്ചാല്‍ ചെയ്യേണ്ടത്                                                                 വാഹനത്തിന് തീപിടിച്ചാല്‍ പവര്‍ വിന്‍ഡോകള്‍ സെന്‍ട്രല്‍ ലോക്കിങ് സംവിധാനം എന്നിവ തകരാറിലാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ തീയോ പുകയോ ശ്രദ്ധയില്‍പ്പെടുമ്പോള്‍ത്തെന്നെ വളരെ വേഗത്തില്‍ വണ്ടിനിറുത്തി എന്‍ജിന്‍ ഓഫാക്കി പുറത്തിറങ്ങണം. അങ്ങനെ സാധിക്കാതെ വരുന്ന സമയങ്ങളില്‍ ആശങ്കപ്പെടാതെ സൈഡ് ഗ്ലാസ് പൊട്ടിച്ച്‌ പുറത്ത് കടക്കാന്‍ ശ്രമിക്കണം. ഗ്ളാസ് ബ്രേക്കിംഗ് ഹാമര്‍ ഇല്ലെങ്കില്‍ സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ ഉപയോഗിച്ച്‌ പൊളിക്കണം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടനടി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കണം. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കാമെന്ന് കരുതുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനിടയാക്കും. വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ അങ്ങോട്ട് വരുന്നത് തടയണം. വാഹന പരിപാലനം യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണെന്നും താത്കാലിക ലാഭത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ തിരിച്ചുകിട്ടാത്ത രീതിയില്‍ പലതും നഷ്ടപ്പെടുത്തുമെന്നും അനുഭവങ്ങളില്‍ നിന്നെങ്കിലും മനസിലാക്കണം.

 

 

 

Related Articles

Check Also
Close
Back to top button