പോത്തൻകോട് : ഭാരതീയ പാരമ്പര്യത്തില്‍ ആശ്രമ ജീവിതചര്യ ഒഴിച്ചുനിര്‍ത്താൻ കഴിയാത്തതാണെന്നും ഫ്രാന്‍സിസ് ആചാര്യ ആര്‍ഷഭാരത സംസ്കാരവും ദര്‍ശനവും ക്രിസ്തുദര്‍ശനവും ഒരുമിപ്പിച്ച് പുതിയ പാതയ്ക്ക് തുടക്കമിട്ട ദീര്‍ഘദര്‍ശിയായ സന്യാസിവര്യനാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇന്നത്തെ സങ്കീര്‍ണ്ണവും കലുഷിതവുമായ ജീവിതത്തില്‍ മനസ്സിനെ ഏകാഗ്രമാക്കി ധ്യാനനിമഗ്നരാകുന്നതിലൂടെ മനസ്സുകള്‍ക്ക് ശാന്തിലഭിക്കുമെന്നും, മനസ്സിന്റെ ശാന്തിയാണ് ആത്യന്തികമായ ലോകശാന്തിയെന്ന് ഫ്രാന്‍സിസ് ആചാര്യ മനസ്സിലാക്കിയിരുന്നതെന്നും സ്വാമി പറഞ്ഞു. മാനവീകം സോഷ്യല്‍ സര്‍ക്കിള്‍ ഇന്നലെ (2-09-2022) ഉച്ചയ്ക്ക് 2.30 ന് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ഫാ. ഫ്രാന്‍സിസ് ആചാര്യ സ്മാരക പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സ് ലര്‍ ഡോ. സാബു തോമസിന് ശാസ്ത്ര പുരസ്കാര സമര്‍പ്പണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷനായിരുന്ന യോഗത്തില്‍ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ആദരിച്ചു. ധ്യാനാത്മകത മനശാസ്ത്ര സമീപനം എന്ന വിഷയത്തില്‍ വിങ്സ് ഓഫ് ലൈഫ് ഡയറക്ടര്‍ ഡോ.സാബു എം. യോഹന്നാൻ, സീരി കോട്ടയം ഡയറക്ടര്‍ ഫാ.ഡോ.ജേക്കബ് തെക്കേപ്പറമ്പില്‍, ഓമ്നി വില്‍ ഇന്ത്യ ഫൗണ്ടേഷൻ ചെയര്‍മാൻ റ്റോം മാത്യു, എം.ജി. യൂണിവേഴ്സിറ്റി യോഗ ആന്റ് നാച്ചുറോപ്പതി ഡയറക്ടര്‍ ഡോ.സി.ആര്‍. ഹരി ലക്ഷ്മേന്ദ്രകുമാര്‍, ഹോമിയോ ശാസ്ത്രവേദി സംസ്ഥാന ചെയര്‍മാൻ ഡോ.റ്റി.എന്‍. പരമേശ്വര കുറുപ്പ്, തപസ്യ സംസ്ഥാന സമിതിയംഗം പി.ജി. ഗോപാലകൃഷ്ണൻ എന്നിവര്‍ പ്രഭാഷണം നടത്തി. മാനവീകം വര്‍ക്കിംഗ് ചെയര്‍മാൻ ഡോ.ഷാജി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.
ഫോട്ടോ ക്യാപ്ഷന്‍ : മാനവീകം സോഷ്യല്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച ഫ്രാന്‍സിസ് ആചാര്യ സ്മാരക പ്രഭാഷണത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.