IndiaLatest

സംസ്ഥാന സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

“Manju”

ന്യൂഡല്‍ഹി: ഒഡീഷയിലെ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സര്‍വീസിലെ 57,000 വരുന്ന മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തി. കരാര്‍ അടിസ്ഥാനത്തില്‍ ഇനി നിയമനങ്ങള്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായിട്ടായിരുന്നു പദ്ധതി അവതരിപ്പിച്ചത്. നേരത്തെ പഞ്ചാബിലും 8,000 ത്തോളം കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്താനും കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഒഡീഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ ശമ്പളം കരാര്‍ നിയമന തീയതി കൂടി പരിഗണിച്ച്‌ നിശ്ചയിക്കും.

സ്ഥാനക്കയറ്റം ഉള്‍പ്പെടെ മുന്‍കാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ശമ്പളം തീരുമാനിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത കാലയളവ് കണക്കിലെടുത്ത് അര്‍ഹമായ മുന്‍ഗണന നല്‍കും. പദ്ധതിക്ക് പ്രതിവര്‍ഷം 1,300 കോടി രൂപ അധികമായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2013 ലാണ് ഒഡീഷ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ആരംഭിച്ചത്.

ഒഡീഷയിലെ സമ്പദ് വ്യവസ്ഥ ഗണ്യമായി മെച്ചപ്പെട്ടുവെന്നും കരാര്‍ നിയമനത്തിന്റെ യുഗം അവസാനിച്ചുവെന്നും പട്നായിക് പറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും സ്ഥിര നിയമനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയ സാഹചര്യത്തില്‍ ഈ തീരുമാനം ഒഡീഷയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button