IndiaLatest

ഉത്തരാഖണ്ഡില്‍ തൊഴിലാളികളുടെ ഷെഡില്‍ കഴിഞ്ഞ്, ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി

“Manju”

ഡെറാഡൂണ്‍ : ഉത്താരഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. 11,300 അടി ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ തങ്ങുന്ന താത്ക്കാലിക ഷെഡില്‍ ഒരു രാത്രി തങ്ങണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. ഇവിടേയ്ക്ക് പ്രത്യേത ആഹാരവും കൊണ്ടുവരാന്‍ അദ്ദേഹം സമ്മതിച്ചില്ല. ജീവനക്കാര്‍ക്കായി ആഹാരം പാചകം ചെയ്യുന്ന തൊഴിലാളി തയ്യാറാക്കിയ ആഹാരമാണ് മോദി കഴിച്ചത്. ഇവര്‍ കരുതിയ റേഷന്‍ സാധനങ്ങള്‍ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്തത്.


പ്രധാനമന്ത്രി തങ്ങളുടെ താത്ക്കാലിക കൂടാരത്തില്‍ വരുമെന്നും, അവിടെ ഒരു രാത്രി താമസിക്കും എന്നും പറഞ്ഞപ്പോള്‍ സ്തംഭിച്ചുപോയെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ റാങ്കിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. താമസ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച്‌ അറിഞ്ഞതും താമസസ്ഥലം ഒരുക്കാന്‍ കുറച്ച്‌ മണിക്കൂറുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവിടെ എത്തിയ മോദി ആദ്യം റോഡ് നിര്‍മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി, അതിന് ശേഷമാണ് രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ പാചക തൊഴിലാളിയോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഖിച്ഡി പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് വേണ്ടി പാചകം ചെയ്യാനായി പ്രത്യേക ആഹാര സാധനങ്ങള്‍ കൊണ്ടുവന്നിട്ടില്ല. അടുക്കളയില്‍ ഉണ്ടായിരുന്ന അതേ റേഷന്‍ തന്നെ അദ്ദേഹം കഴിച്ചു. ഭരണകൂടം ബദരീനാഥില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫും തൊഴിലാളികള്‍ക്കൊപ്പം താമസിച്ചതായും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാരന്‍ പറഞ്ഞു. താത്കാലിക പാചകക്കാരന്‍ പ്രധാനമന്ത്രിക്ക്‌വേണ്ടി ഖിച്ഡി, പോഹ, മീത കരേല, ജാഗോര്‍ കി ഖീര്‍ എന്നീ വിഭവങ്ങള്‍ തയ്യാറാക്കി.
രാത്രിയില്‍ പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ പ്രധാനമന്ത്രി താമസിച്ച മുറിയില്‍ ചൂടാക്കാനായി ഒരു ചെറിയ ഇലക്‌ട്രിക് ഹീറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജീവനക്കാരോടൊത്ത് താമസിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേവേന്ദ്ര, രാജേഷ്, അനിതേഷ് കുമാര്‍, സുരേഷ് സൈനി എന്നിവരുടെ പാചകത്തെയും സേവനത്തേയും അദ്ദേഹം പുകഴ്ത്താനും മറന്നില്ല.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദരീനാഥ്‌ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന്‌ശേഷമാണ് മോദി ഇവിടെ എത്തിയത്. ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി ശനിയാഴ്ച രണ്ട് തന്ത്രപ്രധാന റോഡുകളുടെ വിപുലീകരണത്തിന് തറക്കല്ലിട്ടിരുന്നു. ഇവയുടെ നിര്‍മ്മാണം 2026 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button