ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസ്; ശിക്ഷ വിധിച്ച് കോടതി
കൊച്ചി: വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ പ്രഖ്യാപിച്ച് എൻ ഐ എ കോടതി. കേസിലെ ഒന്നും അഞ്ചും പ്രതികളായ മിഥിലജ്, ഹംസ എന്നിവർക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ അബ്ദുൾ റസാഖിന് ആറ് വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണം.
കണ്ണൂരിൽ നിന്നും ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ എത്തിച്ച കേസിലാണ് ശിക്ഷാവിധി. കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലേറെ പേരെ ഐഎസിൽ ചേർത്തെന്നാണ് കേസ്.
പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായ പ്രതികൾ. 153 സാക്ഷികളാണ് കേസിലുള്ളത്. ഫോണുകൾ, സാമൂഹിക മാദ്ധ്യമ അക്കൗണ്ട് വിവരങ്ങൾ, ഇ മെയിൽ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതികൾക്കെതിരെ ഐപിസി 120 ബി ,125 എന്നീ വകുപ്പുകളും യുഎപിഎയിലെ 38, 39, 40 വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.