പനാജി: ഈ മാസം ഗോവയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കെ.പി.എ.സി. ലളിത ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് സ്നേഹാഞ്ജലി അർപ്പിക്കും. കെ.പി.എ.സി. ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകന്‍ കെ.കെ., സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരെയാണ് സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നത്.
മൂവരുടെയും ഏറ്റവും അവിസ്മരണീയമായ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കെ.പി.എ.സി. ലളിതയുടെ 2001-ല്‍ പുറത്തിറങ്ങിയ ശാന്തം, കെ.കെ.യുടെ ഗാനങ്ങള്‍ക്കൊണ്ട് സമ്പന്നമായ ഹിന്ദി ചിത്രം ഭൂല്‍ ഭുലയ്യാ, പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ 1987-ല്‍ ഇറങ്ങിയ ഋതുഭേദം എന്നീ ചിത്രങ്ങളാണ് മേളയില്‍ മൂവര്‍ക്കും ആദരമര്‍പ്പിച്ച് പ്രദര്‍ശനത്തിനെത്തുക.
ഈ വര്‍ഷം വിടപറഞ്ഞ പതിനേഴോളം ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെയാണ് മേളയില്‍ ആദരിക്കുക. ഇവരുടെ ഓര്‍മയ്ക്കായി പതിനാറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലത മങ്കേഷ്‌കര്‍, ബപ്പി ലാഹിരി, ഭൂപീന്ദര്‍ സിങ്, ബിര്‍ജു മഹാരാജ്, പി.ടി. ശിവകുമാര്‍ ശര്‍മ, രമേഷ് ഡിയോ, രവി തണ്ടന്‍, സാലിം ഗൗസ്, സാവന്‍ കുമാര്‍ ടാക്, ശിവകുമാര്‍ സുബ്രഹ്മണ്യന്‍, ടി. രാമറാവു, കൃഷ്ണം രാജു, തരുണ്‍ മജുംദാര്‍, വത്സല ദേശ്മുഖ് എന്നിവര്‍ക്കും സ്‌നേഹാഞ്ജലി അര്‍പ്പിക്കും.