IndiaLatest

ഡാളസ് ശ്രീ ഗുരുവായൂര്‍ ക്ഷേത്രം

“Manju”

നവംമ്പര്‍ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെത്തിയത്. പരിപാടികള്‍ക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍ പെട്ടത്.
വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു . വിജനമായ നടപ്പാത കാണ്‍കെ വെറുതെ ഒന്ന് നടക്കാന്‍ ഒരു മോഹം , പാദരക്ഷകള്‍ ഊരിവക്കുക എന്ന ബോര്‍ഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച്‌ അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു ….ശബരിമല സീസണോടനുബന്ധിച്ചു ധൃത ഗതിയില്‍ റോഡിലെ കുഴിയടക്കല്‍ നടക്കുമ്ബോള്‍ പതിവ് റൂട്ടില്‍ നിന്നും മാറി ബസുകള്‍ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചു വിടും .ആ സമയങ്ങളില്‍ കോളേജിന് മുന്‍പില്‍ ഇറങ്ങാന്‍ സാധിക്കാതെ ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം . കളഭവും കര്‍പ്പൂരവും തുളസിയും ഇടകലര്‍ന്നു മണക്കുന്ന പടിഞ്ഞാറേ നടയിലൂടെ , ഏകാദശിയോടടുത്തുള്ള ദിവസങ്ങളിലെല്ലാം മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നുള്ള കച്ചേരികളുടെ ശബ്ദശകലങ്ങള്‍ കേള്‍ക്കാം .
റോഡ് പണിനീളാന്‍ പ്രാര്‍ത്ഥിക്കുന്ന ദിവസങ്ങള്‍.കോയമ്ബത്തൂര്‍ നിന്നും ട്രെയിന്‍ കേറി ഗുരുവായൂരെത്തി പൂക്കച്ചവടം കഴിഞ്ഞു മടങ്ങുന്ന തമിഴു സ്ത്രീകള്‍ തിരിച്ചു പോകാന്‍ ഉള്ള തിരക്കിലാണെങ്കില്‍ പൂ വില കുറച്ചു തരും . അന്നേ ദിവസം ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളുടെയും തലയില്‍ മുല്ലപ്പൂ ഉണ്ടായിരിക്കും .ആനയോട്ടം കാണാന്‍ കിട്ടിയ ഒരു അവസരം പാഴാക്കിയതോര്‍ക്കുമ്ബോള്‍ ഇന്നും സങ്കടമാണ് .തിരിച്ചു പോകേണ്ടേ എന്ന മോളുടെ ചോദ്യമാണ് തിരിച്ചു ബോധ മണ്ഡലത്തിലേക്കെത്തിച്ചത് .അപ്പോഴേക്കും ഒരുവട്ടം പ്രദക്ഷിണം വച്ചുകഴിഞ്ഞിരുന്നു .അമ്ബലത്തിന്റെ ഒരുവശത്തായി നില്‍ക്കുന്ന ആനയുടെ പ്രതിമയില്‍ ഒന്ന് തലോടിക്കൊണ്ട് തിരികെ നടന്നു “ഒരു നേരമെങ്കിലും കാണാതെ വയ്യ ” എന്നു വെറുതെ ഒന്ന് മൂളി നോക്കി . ഭക്തിയോ പ്രണയമോ അതോ വാത്സല്യമോ ? പാതാള അഞ്ജനകല്ലില്‍ ചതുര്‍ബാഹു രൂപത്തില്‍ മോഹിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു

Related Articles

Back to top button