IndiaLatest

കാലുവേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഫുട്ബോള്‍ താരം മരണപ്പെട്ടു

“Manju”

ചെന്നൈ: പരിശീലനത്തിനിടെ കാലിന്റെ ലിഗമെന്റ് തകരാറിലായ ഫുട്ബോള്‍ താരം മരണത്തിന് കീഴടങ്ങി. 17കാരിയായ പ്രിയയാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാ‌ര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചെന്നൈ വ്യാസര്‍പാടി സ്വദേശി രവികുമാറിന്റെ മകളാണ്. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രിയ ചെന്നൈ റാണിമേരി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വലതുകാലിന്റെ ലിഗമെന്റ് തകരാറിലായത്. അസഹനീയമായ വേദനയെ തുടര്‍ന്ന് ഈ മാസം ഏഴിന് പെരമ്പൂര്‍ പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ സബ‌ര്‍ബന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നിട്ടും കാല്‍ വേദനയ്ക്ക് ശമനമുണ്ടായില്ല. കാലില്‍ നീരും കൂടി വന്നതോടെ പ്രിയയെ വിദഗ്‌ദ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വലതുകാലിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെട്ടതായി കണ്ടെത്തി. പേശികളെല്ലാം നശിച്ചതിനാല്‍ കാല്‍ മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാല്‍ മുറിച്ചുമാറ്റിയ ശേഷം വിദഗ്‌ദ സംഘത്തിന്റെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പ്രിയ.

എന്നാല്‍ അധികം വൈകാതെ ആരോഗ്യ നില തകരാറിലായി. ഇന്ന് രാവിലെയോടെ പ്രിയ മരണത്തിന് കീഴടങ്ങി. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യന്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയയുടെ കാല്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. പ്രിയ മരണപ്പെട്ടതോടെ ഇവരെ സസ്പെന്‍ഡ് ചെയ്തു.

Related Articles

Back to top button