എംബാപ്പെയെ കളിക്കളത്തില്‍ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്
ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് ഗോള്‍ നേടിയെങ്കിലും ടീമിന് ലോകകപ്പ് നേടിക്കൊടുക്കാനായില്ലെന്ന നിരാശയിലാണ് ഫ്രഞ്ച് സ്‌ട്രൈക്കല്‍ കിലിയന്‍ എംബാപ്പെ ഇക്കുറി ലോകകപ്പിനോട് വിടപറയുന്നത്. മത്സരം അര്‍ജന്റീനയ്ക്ക് അനുകൂലമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 80ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടുന്നത്. തൊട്ടുപിന്നാലെ രണ്ട് മിനിട്ടിനുള്ളില്‍ തന്നെ അടുത്ത ഗോളും പിറന്നു. 108ാം മിനിട്ടില്‍ മെസി അര്‍ജന്റീനയ്‌ക്കായി മൂന്നാം ഗോള്‍ നേടിയപ്പോള്‍ 118ാം മിനിട്ടില്‍ എംബാപ്പെ ഫ്രാന്‍സിന് വേണ്ടി അടുത്ത ഗോള്‍ നേടി ഹാട്രിക് സ്വന്തമാക്കി.
എക്‌സ്ട്രാ ടൈമിന് ശേഷവും സമനിലയില്‍ വന്നതോടെ കളി പെനാല്‍റ്റിയിലേക്ക് നീണ്ടു, 4-2നാണ് ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചത്. മത്സരശേഷം നിരാശനായിരിക്കുന്ന എംബാപ്പെയെ കളിക്കളത്തില്‍ വച്ച് ആശ്വസിപ്പിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1966ലെ ലോകകപ്പ് ഫൈനലിന് ശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്നത്. ഇംഗ്ലണ്ടിന്റെ ജെഫ് ഹര്‍സ്റ്റാണ് അവസാനമായി ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് നേടിയിട്ടുള്ളത്. നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസിയെ മറികടന്ന് എംബാപ്പെ സ്വന്തമാക്കി. മത്സരത്തിന് മുന്‍പ് അഞ്ച് ഗോളുകള്‍ നേടി മെസിയും എംബാപ്പെയും ഒപ്പത്തിനൊപ്പമായിരുന്നു. ഫൈനലില്‍ രണ്ട് ഗോള്‍ നേടിയ മെസിയെ മൂന്ന് ഗോള്‍ നേട്ടത്തോടെ എംബാപ്പെ മറികടക്കുകയായിരുന്നു.