അമ്പലപ്പുഴ; മെഡലുകൾക്കു പകരം പുഷ്പചക്രങ്ങൾ അണിഞ്ഞ് ഫാത്തിമ നിദയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തി. വീടും നാടും കുഞ്ഞുതാരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു. നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെ വ്യാഴാഴ്ച മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന് ജന്മനാട് യാത്രമൊഴിയേകി. പതിനൊന്നരയോടെ കാക്കാഴം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. നിദയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്.
കൃഷി വകുപ്പ് മന്ത്രി. P. പ്രസാദ് ആലപ്പുഴ എം.പി. എ.എം.അരിഫ്, എച്ച്.സലാം എം.എൽ.എ. സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ ഉൾപ്പെടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിക്ക് നാഗ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന മൃതദേഹം കണ്ണൂര്‍ വഴിയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.
അതേസമയം നിദയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വെെദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ പറഞ്ഞു.