ബി.എസ്.ഫോർ വാഹനങ്ങൾക്ക് ആറുമാസത്തേയ്ക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
ശ്രീജ.എസ്
പാലക്കാട് : 2012 നു ശേഷം പുറത്തിറങ്ങിയ ബി.എസ്.ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
ബി.എസ് ത്രീ വാഹനങ്ങള്‍ക്ക് മാത്രമാണ് ആറുമാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഇരുചക്രവാഹനങ്ങള്‍ക്ക് 80 രൂപയും, മുച്ചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ – 80 രൂപ, ഡീസല്‍ – 90 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക്( എല്‍.എം.വി) പെട്രോള്‍ – 100 രൂപ, ഡീസല്‍ – 110 , ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് ( എച്ച്.എം. വി) 150 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഒരു വര്‍ഷം കാലാവധി നല്‍കുന്ന ബി.എസ്. ഫോര്‍ വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ആര്‍.ടി.ഒ. പി ശിവകുമാര്‍ അറിയിച്ചു.
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഈ മാസം മുതല്‍ ഓണ്‍ലൈനാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . വാഹന സോഫ്റ്റ്‌വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ലിങ്ക് ചെയ്യും. എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും പരിശോധന ഫീസും വാഹന ഉടമകള്‍ക്ക് കാണാവുന്ന വിധം ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ. പി ശിവകുമാര്‍ അറിയിച്ചു.