‘മിഡില്‍ ക്ലാസ് കുടുംബത്തിലെ പ്രയാസം അറിയാം, ഞാനും അവിടെ നിന്നുള്ളയാള്‍” നിര്‍മ്മല സീതാരാമൻ
ന്യൂഡല്‍ഹി: താനും മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും, അതുകൊണ്ടുതന്നെ മധ്യവര്‍ത്തി കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അറിയാമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ പുതിയ നികുതികള്‍ ഒന്നും ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടില്ലെന്നും നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ഞാന്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രയാസങ്ങളും സമ്മര്‍ദങ്ങളും അറിയാം. മിഡില്‍ ക്ലാസിന് മുകളില്‍ ഒരു നികുതിയും ഞങ്ങള്‍ പുതിയതായി ചുമത്തിയിട്ടില്ല. അഞ്ച് ലക്ഷം വരെ നികുതിയിളവ് നല്‍കി. 27 നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇത് മിഡില്‍ ക്ലാസിന് വേണ്ടിയാണ്. മിഡില്‍ ക്ലാസ് ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറുകയാണ്. 100 സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുകയാണ്. എല്ലാ മിഡില്‍ ക്ലാസ് ജനങ്ങളുടെയും കീശയില്‍ പണം ഇട്ടുനല്‍കിയിട്ടില്ല. എന്നാല്‍, സ്മാര്‍ട്ട് സിറ്റി, മെട്രോ ട്രെയിന്‍, കുടിവെള്ള വിതരണം… ഇവയില്‍ നിന്നെല്ലാം നേട്ടമല്ലേ. ഇനിയുമേറെ മിഡില്‍ ക്ലാസിനായി ചെയ്യാനാകും‘ –സംഘ്പരിവാര്‍ പ്രസിദ്ധീകരണമായ പാഞ്ചജന്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ധനമന്ത്രി. 2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റാകുമിത്.