തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടന്നതിനാൽ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.
2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. മത്സരമില്ലാതെയാണ് കാനത്തെ വീണ്ടും തെരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചുനാളായി പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു കാനം. പൊതുപരിപാടികളിൽ ഇല്ലെങ്കിലും സെക്രട്ടറിയെന്നനിലയിൽ പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാമെടുത്തിരുന്നതും കാനം തന്നെയായിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ ഓടി നടന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരും. കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്നുകൂടി കണ്ടാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. നിലവിൽ സംസ്ഥാന സെക്രട്ടറിക്കുതാഴെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർകൂടിയുണ്ട് . ഇ. ചന്ദ്രശേഖരനും പി.പി. സുനീറും. ഇവരിൽ ആർക്കെങ്കിലും സെക്രട്ടറിയുടെ ചുമതല താത്കാലികമായി നൽകാനും സാധ്യതയുണ്ട്. അതേസമയം ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വന്റെ പേരും ഉയർന്നു വരുന്നുണ്ട്. അടുത്തവർഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും.
ദേശീയനേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ സംസ്ഥാനത്തും സജീവമാണ്. മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പേരും ഉയർന്നുവരുന്നുണ്ട്. പാർട്ടിരീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്തു തുടരാൻ കഴിയും .