ബ്രിട്ടണിലെ ഇന്ത്യൻ എംബസി പ്രവർത്തനം നിർത്തിവച്ചു
ലണ്ടൻ: ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിർത്തിവച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവച്ചതായി യുകെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതിതീവ്ര വൈറസ് ബാധ ഡിസംബറിലാണ് ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി പകുതി വരെ ബ്രിട്ടൺ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് സാന്നിദ്ധ്യം ബ്രിട്ടണിൽ ആദ്യം സ്ഥിരീകരിച്ചപ്പോൾ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ രീതിയിലാണ് ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കണ്ടെത്തിയിരിക്കുന്നത് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് ആയതിനാൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന സൂചനയും ബ്രിട്ടൺ നൽകുന്നു. അതിനിടെ കൊറോണ വൈറസിന് നിലവിലെ കൂടാതെ 17 വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ബ്രിട്ടണേയും ഇന്ത്യയേയും കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലാൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.