പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
കോട്ടയം: നഗരമധ്യത്തിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ അനന്തു.എന്‍.എസ് (19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം പ്രവീൺ കുമാര്‍ (19)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധുവാണ് അനന്തു. ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഒഴിഞ്ഞ് മാറി. നിർബന്ധിപ്പിച്ച് പ്രണയം സമ്മതിപ്പിക്കാനാണ് തട്ടിക്കൊണ്ട് പോകൽ പദ്ധതിയിട്ടത്. നഗരത്തിലെ കമ്പ്യൂട്ടർ സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കോട്ടയം സി.എം.എസ് കോളേജിന് പുറകുവശത്തുള്ള റോഡിൽ വെച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
പെൺകുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ സമീപവാസി കാറിന്റെ നമ്പർ കുറിച്ചെടുത്ത് പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകളിലും ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകി. തുടർന്ന് പോലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങൾക്കകം അയ്മനം പൂന്ത്രക്കാവിൽ വച്ച് പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്,ബിനു ആർ നായർ, സി.പി.ഓ ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.