വർക്കല പാരാഗ്ലൈഡിങ് അപകടം: നിലവിളിച്ചിട്ടും താഴെ ഇറക്കിയില്ലെന്ന് യുവതി
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. പാരഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്.കമ്പനി ഉടമകള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് വിവരമുണ്ട്. വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്.കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കാനായത്. താഴെ വിരിച്ച വലയിലേക്ക് ഇരുവരും ചാടുകയായിരുന്നു. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.