KeralaLatest

വൈദ്യുതിനിരക്ക് വർധന ജൂൺ പകുതിയോടെ പ്രഖ്യാപിക്കും

“Manju”

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പിലുയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ കമ്മിഷൻ സമയം അനുവദിച്ചു.

അടുത്ത നാലുവർഷത്തേക്ക്‌ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന അവസാന തെളിവെടുപ്പിൽ, നിരക്ക് വർധനയെ ഉപഭോക്താക്കൾ രൂക്ഷമായി എതിർത്തു.

കമ്മിഷൻ അധ്യക്ഷൻ ടി.കെ. ജോസ്, അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വിൽസൺ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്. എന്നാൽ, ഗാർഹിക മേഖലയിൽ ഈവർഷം ആവശ്യപ്പെടുന്ന വർധന 8.94 ശതമാനമാണ്. വൻകിട വ്യവസായങ്ങൾക്ക് 7.75 ശതമാനവും. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

സർക്കാർ സ്കൂളുകളുടെ അതേ നിരക്ക് എയ്ഡഡ് സ്കൂളുകൾക്കും അനുവദിക്കണമെന്ന് എയ്ഡഡ് സ്കൂളുകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് കൂട്ടുന്നതിനെതിരേ ഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻ കേരള തെളിവെടുപ്പ് വേദിയുടെ പരിസരത്ത് ധർണ നടത്തി

Related Articles

Back to top button