IndiaLatest

യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. മെയ് മാസത്തില്‍ രാജ്യത്ത് 9 ബില്യണിലധികം യു പി ഐ ഇടപാടുകളാണ് നടന്നതെന്ന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷൻ വ്യക്തമാക്കി. 9.41 ബില്യണ്‍ അഥവാ 941 കോടി യു പി ഐ ഇടപാടുകളാണ് ഒറ്റമാസം കൊണ്ട് രാജ്യത്ത് നടന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവഴി 14.30 ലക്ഷം കോടി മൂല്യമുള്ള പണമിടപാടുകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം മെയിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനം വര്‍ദ്ധനവാണ് യു പി ഐ ഇടപാടുകളില്‍ ഉണ്ടായത്.

ജനുവരിയില്‍ 8 ബില്യണ്‍, ഫെബ്രുവരിയില്‍ 7.5 ബില്യണ്‍, മാര്‍ച്ചില്‍ 8.7 ബില്യണ്‍, ഏപ്രിലില്‍ 8.89 ബില്യണ്‍ എന്നിങ്ങനെയാണ് യു പി ഐ ഇടപാടുകള്‍ നടന്നത്. ഈ വര്‍ഷത്തില്‍ ഇതു വരെ ഏറ്റവും കൂടുതല്‍ യു പി ഐ ഇടപാടുകള്‍ നടന്ന മാസം കൂടിയാണ് മെയ്. 2023 ലെ ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം 83 ബില്യണ്‍ യു പി ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 139 ലക്ഷം കോടി രൂപയാണ് 5 മാസം ഡിജിറ്റല്‍ ഇടപാടുകള്‍ വഴി മാത്രം കൈമാറപ്പെട്ടത്. 2026- 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ 90 ശതമാനവും യു പി ഐ വഴിയാകുമെന്ന് ആര്‍ബിഐ അഭിപ്രായപ്പെടുന്നു.

2016-ലാണ് രാജ്യത്ത് യുപിഐ ഇടപാടുകള്‍ ആരംഭിച്ചത്. ഇടപാടുകള്‍ ലളിതമാക്കുന്നതിനും തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമായാണ് യുപിഐ അവതരിപ്പിച്ചത് ഭൂട്ടാൻ, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നേപ്പാള്‍, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ഒമാൻ, ഖത്തര്‍, ഓസ്ട്രേലിയ, തായ്ലൻഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, കംബോഡിയ, ദക്ഷിണ കൊറിയ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും യു പി ഐ ഇടപാടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് യു പി ഐയെ രാജ്യത്തേക്ക് സ്വീകരിക്കാനുള്ള താത്പര്യം പങ്കുവച്ച്‌ ജപ്പാൻ മുന്നോട്ട് വന്നിരുന്നു.

Related Articles

Back to top button