അര്‍ജന്റീന തിരഞ്ഞെടുപ്പ്: മിനി ട്രംപ് വരുമോ ?
ബ്യൂണസ് ഐറിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീങ്ങവെ ‘ മിനി ട്രംപ്‘ രാജ്യത്തെ പ്രസിഡന്റാകുമോ എന്ന ആകാംഷയില്‍ അര്‍ജന്റീന.
ഞായറാഴ്ച നടന്ന ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ സാമ്ബത്തിക മന്ത്രി സെര്‍ജിയോ മാസയും ( 36 % ) ലിബര്‍റ്റേറിയൻ പാര്‍ട്ടി നേതാവ് ഹാവിയര്‍ മിലെയും ( 30 % ) തമ്മില്‍ നവംബര്‍ 19നാണ് രണ്ടാം റൗണ്ട്. ഹാവിയറിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് ഇപ്പോള്‍ അര്‍ജന്റീന രാഷ്ട്രീയത്തിലെ സംസാര വിഷയം. യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ളതിനാല്‍ ‘ മിനി ട്രംപ് ‘ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ദേഷ്യ സ്വഭാവത്തിന്റെയും ആക്രമാണത്മകമായ സംസാരത്തിന്റെയും പേരില്‍ എല്‍ ലോകോ ( ഭ്രാന്തൻ ) എന്നും ഹാവിയര്‍ അറിയപ്പെടുന്നു.
53കാരനായ ഹാവിയര്‍ മുൻ റോക്ക് സംഗീതജ്ഞനാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന ഇദ്ദേഹം സാമ്ബത്തിക വിദഗ്ദ്ധനായും ജോലി ചെയ്തിരുന്നു. വിചിത്ര പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഹാവിയര്‍ ‘ ലോകത്തിലെ ഏറ്റവും മികച്ച തന്ത്രജ്ഞര്‍ ‘ എന്നാണ് തന്റെ അഞ്ച് വളര്‍ത്തുനായകളെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഹാവിയര്‍ തോക്ക് കൈവശം വയ്ക്കുന്നതിനും അവയവങ്ങള്‍ വില്‍ക്കുന്നതിനും അനുകൂലമാണ്.