അയോധ്യ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം ദ്രുതഗതിയില്‍
അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ദ്രുതഗതിയില്‍. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ ഓഗസ്റ്റ് മാസം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 330 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എല്‍–ഫെയ്സ് എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തില്‍ റണ്‍വേയുടെ വീതികൂട്ടല്‍, വിപുലീകരണം തുടങ്ങിയ ജോലികളാണ് ബാക്കിയുള്ളത്. അതേസമയം, വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്ളതിനാല്‍, ഇവയുടെ കാലിബ്രേഷൻ പൂര്‍ത്തിയായി കഴിഞ്ഞാലുടൻ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ടെര്‍മിനലില്‍ 8 ചെക്ക് ഇൻ കൗണ്ടറുകളും, 3 കണ്‍വെയര്‍ ബെല്‍ട്ടുകളുമാണ് ഉള്ളത്. കൂടാതെ, രണ്ട് അറൈവല്‍ ഏരിയയും ഒരു ഡിപ്പാര്‍ച്ചര്‍ ഏരിയയും ഉണ്ടാകും.
ശ്രീരാമ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് പ്രധാന യാത്രാ മാര്‍ഗമായി ഈ വിമാനത്താവളത്തെ ഉപയോഗിക്കാവുന്നതാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും കോഡ്ഷെയര്‍ വിമാനങ്ങള്‍ വഴി അന്താരാഷ്ട്ര യാത്രക്കാര്‍ക്കും അയോധ്യയില്‍ എത്താൻ സാധിക്കും. ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ നാല് എയര്‍ബസ് എ320 വിമാനങ്ങളാണ് കൈകാര്യം ചെയ്യാൻ കഴിയുക. പ്രതിവര്‍ഷം 6 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.