തിരുവനന്തപുരം: ‘ അവളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു… പഠിപ്പിച്ച് വലിയ നിലയിലാക്കാൻ കഴിഞ്ഞില്ല.
എന്റെ കണ്ണടയുംവരെ കൂടെ ഉണ്ടാകുമെന്ന് കരുതി…പക്ഷേ…’ വാക്കുകള്‍ കിട്ടാതെ ഗോപകുമാറിന്റെ ശബ്ദം ഇടറി. കുണ്ടമണ്‍കടവ് ശങ്കരൻ നായര്‍ റോഡില്‍ ഭര്‍ത്താവ് പ്രശാന്ത് (34) കൊലപ്പെടുത്തിയ വിദ്യയുടെ (29) അച്ഛൻ ഗോപകുമാറിന് തന്റെ ചിന്നു ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.
ഗോപകുമാറിന്റെ കരുമത്തുള്ള വീട്
ടിലാണ് വിദ്യയുടെ മക്കളായ ദക്ഷകും(9), ദീക്ഷയും(1) ഇപ്പോഴുള്ളത്. കളിക്കുന്നതിനിടെ ഇടയ്ക്ക് അമ്മയെ തിരക്കും, കരയും. അവരെയെങ്കിലും പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന് ഗോപകുമാര്‍ പറയുന്നു.
പ്രശാന്തും വിദ്യയും മൂത്ത മകൻ ദക്ഷകുമായിരുന്നു സംഭവ ദിവസം വീട്ടിലുണ്ടായിരുന്നത്. അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് ദക്ഷക് ഫോണ്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന വിദ്യയെ അച്ഛനും അമ്മയും കാണുന്നത്. ഭര്‍ത്താവിന്റെ അടിയും ചവിട്ടുമേറ്റ് കുളിമുറിയില്‍ വീണതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച പ്രശാന്തിനെ മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.
വിദ്യയ്ക്ക് അച്ഛനോടായിരുന്നു കൂടുതല്‍ ഇഷ്ടം. കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ അറിയിക്കാതെയായിരുന്നു വളര്‍ത്തിയത്. പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് നേടിയപ്പോള്‍ മകളെ ഡോക്ടറോ എൻജിനിയറോ ആക്കാൻ മോഹിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് പ്ലസ്ടുവില്‍ വച്ച് പ്രശാന്തുമായി പ്രണയത്തിലായി. അന്ന് ഒരു സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന കാരയ്ക്കാമണ്ഡപം സ്വദേശി പ്രശാന്തിനെക്കുറിച്ച് നാട്ടില്‍ അന്വേഷിച്ചപ്പോള്‍ അത്ര നല്ല അഭിപ്രായമായിരുന്നില്ല ലഭിച്ചത്. വിദ്യയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്ലസ്ടു പാതിവഴിയില്‍ ഉപേക്ഷിച്ച് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.
തെറ്റായ കൂട്ടുകെട്ടുകള്‍
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം പ്രശാന്ത് ബാങ്കിലെ ജോലി ഉപേക്ഷിച്ച് ഒരു നിര്‍മ്മാണ കമ്ബനിയിലെ സൂപ്പര്‍വൈസറായി. അവിടെവച്ച് ലഭിച്ച പുതിയ കൂട്ടുകെട്ടുകളിലൂടെയാണ് മദ്യവും ലഹരിയും ശീലമാക്കിയത്. 2018ല്‍ കൂട്ടുകാരനുമായി ചേര്‍ന്ന് വെള്ളയമ്ബലത്ത് ഒരു തട്ടുകട ആരംഭിച്ചു.
കച്ചവട ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷത്തിന്റെ ടെമ്ബോ ട്രാവലര്‍ ഗോപകുമാറിനെക്കൊണ്ട് വാങ്ങിപ്പിച്ചു. പിന്നീടും പലവട്ടം കണക്കില്ലാതെ പണം വാങ്ങി. തട്ടുകടയിലേയ്ക്ക് ആവശ്യമുള്ള ഭക്ഷണമുണ്ടാക്കാൻ വിദ്യയും സഹായിച്ചിരുന്നു. കൊവിഡ് കാലത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ തട്ടുകടയുടെ പ്രവര്‍ത്തനം നിലച്ചു. രാത്രി മുഴുവൻ ലഹരി ഉപയോഗിച്ച് മയങ്ങി ഉച്ചയ്ക്ക് എഴുന്നേറ്റ് കൂട്ടുകാര്‍ക്കൊപ്പം കറങ്ങും. പ്രണയ വിവാഹമായതിനാല്‍ കുടുംബ പ്രശ്‌നങ്ങളെല്ലാം വിദ്യ ഉള്ളിലൊതുക്കുകയായിരുന്നു.
കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനും ശ്രമം
വിദ്യയുടെ രണ്ടാമത്തെ കുഞ്ഞായ ദീക്ഷയെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ പ്രശാന്തുമൊത്ത് ബൈക്കില്‍ പോകവെ ബൈക്ക് റോഡിലെ കുഴിയില്‍ വീണ് വിദ്യയ്ക്ക് ബ്ലീഡിംഗ് ആരംഭിച്ചു. അന്ന് തൈക്കാട് ഗവ.ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രശാന്ത് ശ്രമിച്ചതായി അച്ഛൻ ഗോപകുമാര്‍ പറഞ്ഞു.