ന്യൂഡല്‍ഹി: ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.
710 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കും. 40800 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള പുതിയ ടെര്‍മിനല്‍ പ്രതി വര്‍ഷം 50 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊളളും.
രണ്ട് ബോയിംഗ്-767-400, രണ്ട് എയര്‍ബസ്-321 ഇനം വിമാനങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഏപ്രോണ്‍, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ടില്‍ 80 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനാല്‍ ഒരേസമയം 10 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുന്ന വിധത്തില്‍ വിമാനത്താവളത്തെ അനുയോജ്യമാക്കിയിട്ടുണ്ട്.
നേരത്തെ കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യ പോര്‍ട്ട് ബ്ലെയറിലെ വീരസവര്‍ക്കറിന്റെ പ്രതിമ അനാവരണം ചെയ്തു. വീര സവര്‍ക്കര്‍ എയര്‍പോര്‍ട്ടിന് ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ എയര്‍പോര്‍ട്ടുകളുമായി ബന്ധമുണ്ട്. ഭാവിയില്‍ ഇത് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.