തിരുവനന്തപുരം: ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ 153 കോളേജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് ആയിരത്തോളം സീറ്റുകള്‍. മുൻവര്‍ഷത്തെക്കാള്‍ അപേക്ഷകര്‍ കുറവ്. ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേര്‍ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്‌പര്യം വിദ്യാര്‍ത്ഥികള്‍ കാണിക്കുന്നില്ല. പ്രവേശനത്തിന് രണ്ടാഴ്ച കൂടി ശേഷിക്കേ സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളിലെ പ്രശ്നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലകള്‍.
ശാസ്ത്രവിഷയങ്ങളോട് വിദ്യാര്‍ത്ഥികള്‍ വൈമുഖ്യം കാണിക്കുന്നതാണ് മറ്റൊരു സ്ഥിതി. കേരള സര്‍വകലാശാലയില്‍ ആയിരത്തോളം സീറ്റിലാണ് ഒഴിവുകള്‍. എം ജിയിലെ ചില കോളേജുകളില്‍ ബിഎസ്‌സിക്ക് പത്തില്‍ താഴെ സീറ്റില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുള്ളൂ. അതേസമയം, ബി കോം, ബിബിഎ തുടങ്ങിയ കോഴ്‌സുകളിലൊന്നും കാര്യമായ ഒഴിവില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ശാസ്ത്രവിഷയങ്ങളിലാണ് കൂടുതല്‍ ഒഴിവുകള്‍. കെമിസ്ട്രി-198, ഫിസിക്സ്-194, കണക്ക്-157, ബോട്ടണി-120, സുവോളജി-114 എന്നിങ്ങനെയാണ് ഭൂരിപക്ഷം കോളേജുകളിലെയും ഒഴിവുകള്‍. ചില കോളേജുകളില്‍ ബിഎസ്‌സി സൈക്കോളജി, ബി എ ഇംഗ്ലീഷ്, ഹോം സയൻസ് തുടങ്ങിയവ ഒഴിഞ്ഞുകിടക്കുന്നു. മുഖ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ 65 ശതമാനം സീറ്റിലേ വിദ്യാര്‍ത്ഥികളായിട്ടുള്ളൂ. സ്വാശ്രയ കോളേജുകളില്‍ 40,000 സീറ്റുകളില്‍ 70 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു.