ലോകത്തിലെ ഏറ്റവും വലിയ താടിയുള്ള വനിതയായി യു.എസിലെ എറിന്‍ ഹണികട്ട് ഗ്വിന്നസ് റെക്കോര്‍ഡില്‍
വാഷിങ്ടണ്‍: അസാധാരണമായ ഒരു റെക്കോര്‍ഡിന് ഉടമയാണ് യു.എസിലെ മിഷിഗണില്‍ നിന്നുള്ള എറിൻ ഹണികട്ട് എന്ന 38 കാരി.
തന്റെ ശാരീരിക അവസ്ഥയാണ് അവര്‍ക്ക് ലോക റെക്കോര്‍ഡ് നേടിക്കൊടുത്തത് എന്നതാണ് രസകരം. ഏറ്റവും കൂടുതല്‍ താടി വളര്‍ത്തിയ സ്ത്രീ എന്ന വിശേഷണവുമായാണ് അവര്‍ ഗ്വിന്നസ് വേള്‍ഡ് റേക്കോര്‍ഡില്‍ ഇടം നേടിയത്. ഹോര്‍മോണ്‍ തകരാറ് മൂലം സംഭവിക്കുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം മൂലമാണ് എറിന് താടി വളരാൻ തുടങ്ങിയത്. 11.8 ഇഞ്ച് നീളമുള്ള താടിയുണ്ട് ഇപ്പോള്‍ എറിന്.
13 വയസുള്ളപ്പോഴാണ് എറിന്റെ മുഖത്ത് രോമം അമിതമായി വളരാൻ തുടങ്ങിയത്. ആദ്യമൊക്കെ ഷേവ് ചെയ്തും വാക്സ് ചെയ്തും ഹെയ്ര്‍ റിമൂവല്‍ പ്രോഡക്ടുകള്‍ ഉപയോഗിച്ചുമൊക്കെ രോമം കളയാൻ ശ്രമിച്ചു. എന്നിട്ടും ഫലമൊന്നുമില്ലാതെ വന്നപ്പോള്‍ ഒടുവില്‍ എറിൻ അതെല്ലാം നിര്‍ത്തി താടി വളര്‍ത്താൻ തുടങ്ങി.
2023 ഫെബ്രുവരി എട്ടായപ്പോഴേക്കും താടിയുടെ കാര്യത്തില്‍ അവര്‍ 75കാരിയായ വിവിയൻ വീലറുടെ റെക്കോര്‍ഡ് തകര്‍ത്തു. വിവിയന് 10.04 ഇഞ്ച് നീളമുള്ള താടിയാണ് ഉണ്ടായിരുന്നത്. അതോടൊപ്പം നിരവധി ശാരീരിക പ്രശ്നങ്ങളും എറിൻ നേരിട്ടു. ബാക്ടീരിയ അണുബാധ മൂലം ഒരു കാലിന്റെ താഴ്ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. ഈ ശാരീരിക പ്രശ്നങ്ങള്‍ക്കിടയിലും എറിൻ ജീവിതത്തെ ശുഭ ചിന്തയോടെ നേരിടുകയായിരുന്നു.