ന്യൂഡല്‍ഹി: അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് ഉടനീളം 5ജി സേവനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ 22 മേഖലകളിലും വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയെന്ന ജിയോയുടെ പ്രഖ്യാപനമാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. ഡൈവേഴ്സ് റേഡിയോ ഫ്രീക്വൻസി വഴി രാജ്യത്തിന്റെ എല്ലാഭാഗത്തും ഹൈ- സ്പീഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ജിയോയുടെ അവകാശവാദം. ഡേറ്റാ ഹൈവേകള്‍, വ്യത്യസ്ത സ്പെക്‌ട്രം ബാൻഡുകള്‍ എന്നിവ വഴിയാണ് ഇത് സാധ്യമാക്കിയത്. ഓഗസ്റ്റ് 11-ഓടെ ആവശ്യമായ എല്ലാ പരിശോധനകളും ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാര്‍ട്മെന്റ് പൂര്‍ത്തിയാക്കിയെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു. ജിയോയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്ലും രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്.
നിലവില്‍തന്നെ സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാള്‍ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡില്‍ 10 ജിഗാബൈറ്റ്സ് വരെയാണ് 5ജിക്ക് കൈവരിക്കാവുന്ന വേഗം. അതേസമയം, 6ജിക്ക് ഇത് സെക്കൻഡില്‍ ഒരു ടെറാബൈറ്റ് വരെയാണ്. ഫാക്ടറികള്‍ അകലങ്ങളില്‍നിന്ന് നിയന്ത്രിക്കാമെന്നും പരസ്പരം സംസാരിക്കുന്ന കാറുകളും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും വികാരങ്ങള്‍ മനസിലാക്കാൻ കഴിയുന്ന ധരിക്കുന്ന ഗാഡ്ജറ്റുകളടക്കം 6ജി യാഥാര്‍ഥ്യമാവുന്നതോടെ നടപ്പിലാവുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 6ജി വരുന്നതോടെ സുസ്ഥിതര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഒരു മിനിറ്റില്‍ നൂറ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്ന സ്പീഡ് എന്നാണ് 6ജിയെ വിശേഷിപ്പിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി, റിയാലിറ്റിയുമായി കൂടുതല്‍ അടുത്തുവരുമെന്നും അതുവഴി ഓണ്‍ലൈൻ അനുഭവങ്ങള്‍ക്ക് അല്‍പ്പംകൂടെ ജീവൻവെച്ചതുപോലെ തോന്നുമെന്നും പറയപ്പെടുന്നു. ഭൗതിക യാഥാര്‍ഥ്യവും ഡിജിറ്റല്‍ ലോകവും തമ്മിലെ അന്തരം വളരേ നേര്‍ത്തതാവുമെന്നും അനുമാനിക്കപ്പെടുന്നു.