ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വിക്രം ലാൻഡറും റോവറും ഉള്‍പ്പെടുന്ന മോഡ്യൂള്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുപ്പിച്ചുള്ള പ്രക്രിയയ്ക്കാണ് ഇന്ന് തുടക്കമാവുക. പേടകത്തെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്ക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വേഗത കുറയ്ക്കുന്ന ഡി ബൂസ്റ്റര്‍ പ്രക്രിയ ഇന്ന് വൈകിട്ട് 4.00 മണിക്ക് ആരംഭിക്കുന്നതാണ്. ഈ ഭ്രമണപഥത്തില്‍ പേടകത്തിന് ചന്ദ്രനില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും, ഏറ്റവും കൂടിയ ദൂരം 100 കിലോമീറ്ററും ആയിരിക്കും.
ചന്ദ്രയാൻ 3-ല്‍ 4 ത്രസ്റ്റര്‍ എൻജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇവ വേഗത കുറയ്ക്കാൻ സഹായിക്കും. രണ്ട് ത്രസ്റ്റര്‍ എൻജിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് വേഗത കുറയ്ക്കുക. ലാൻഡര്‍ ചന്ദ്രന്റെ ഉപരിതലത്തിന് 800 മീറ്റര്‍ ഉയരത്തില്‍ ത്രസ്റ്ററുകളുടെ സഹായത്തോടെ കുറച്ച് സമയം അന്തരീക്ഷത്തില്‍ നിശ്ചലമായി നില്‍ക്കുന്നതാണ്. ഇതിനുശേഷം സെക്കന്റില്‍ 1-2 മീറ്റര്‍ വേഗതയില്‍ താഴെ ഇറങ്ങും. തുടര്‍ന്ന് ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് നടക്കുന്നതാണ്. ആഗസ്റ്റ് 23-ന് വൈകിട്ട് 5:47-നാണ് ലാൻഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുക.