
തൃശ്ശൂര്‍ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നിലവില്‍ തൃശ്ശൂര്‍ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി.
രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവില്‍ 2019-ല്‍ പണിയാരംഭിച്ച പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രധാന പണികളെല്ലാം പൂര്‍ത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വനം, റവന്യു, മൃഗശാല വകുപ്പുമന്ത്രിമാര്‍ പങ്കെടുത്ത ഇക്കഴിഞ്ഞ ജൂണ്‍ 14 ലെ ഉന്നതതല യോഗം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി തേടാൻ നിര്‍ദ്ദേശം നല്‍കിയത്.
മ്യൂസിയം – മൃഗശാല വകുപ്പ് ഡയറക്ടര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച സംയുക്ത അപേക്ഷയിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ആകെ 48 ഇനങ്ങളിലായി 117 പക്ഷികള്‍ 279 സസ്തനികള്‍, 43 ഉരഗവര്‍ഗ ജീവികള്‍ എന്നിവയാണ് ഇപ്പോള്‍ തൃശ്ശൂര്‍ മൃഗശാലയില്‍ ഉള്ളത്. ഈ ജീവികളെ എല്ലാം അടുത്ത ആറു മാസത്തിനകം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത്രയധികം ജീവികളെ ഒരു മൃഗശാലയില്‍ നിന്നും മറ്റൊന്നിലേക്കു മാറ്റുന്നത് അപൂര്‍വവും ശ്രമകരവുമാണ്. ഇവയെ ഇനം തിരിച്ച്, ഘട്ടം ഘട്ടമായി മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കേന്ദ്ര മൃഗശാല അതോറിറ്റിയുമായി തുടര്‍ച്ചയായി ആശയ വിനിമയം നടത്തിയതിനാലാണ് കാലതാമസം കൂടാതെ അനുമതി ലഭ്യമാക്കാൻ സാധിച്ചത്. സുവോളജിക്കല്‍ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാക്കല്‍ അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.